തോട്ടട(കണ്ണൂര്‍): സാമുദായിക വിവേചനം ചൂണ്ടിക്കാട്ടുകയും അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഭൂരിപക്ഷ സമുദായത്തിനെതിരെ കേസും ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങളോട് അനുഭാവവും കാണിക്കുന്ന ഇടത്-വലത് രാഷ്ട്രീയക്കാരുടെ കാപട്യം കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലങ്ങോളമിങ്ങോളം രാജനൈതിക രംഗത്ത് പ്രവൃത്തിക്കുന്ന ബിജെപിക്കുണ്ടായ മുന്നേറ്റമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ തോട്ടടയില്‍ ഹിന്ദു ഐക്യവേദി തോട്ടട സ്ഥാനീയ സമിതി ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇനിയങ്ങോട്ട് ഏതൊരുശക്തിക്കും കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന് തടയിടാന്‍ സാധ്യമല്ല. കാലാകാലങ്ങളായി ഹിന്ദുവിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ഹിന്ദുവിനെതിരെ അതിക്രമങ്ങള്‍ നടത്തുകയും ചെയ്ത കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളുടെ ന്യൂനപക്ഷപ്രീണനം ഹൈന്ദവജനത രാഷ്ട്രീയത്തിനതീതമായി തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹിന്ദുത്വത്തിന് നേരെ കുതിരകയറുകയായിരുന്ന ഭരണ രാഷ്ട്രീയക്കാര്‍ ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ മുഴുവന്‍ കൈക്കലാക്കി ഭൂമിയും സമ്പത്തും കൊള്ളയടിച്ചുവരികയായിരുന്നു. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ കടന്നുചെല്ലാന്‍ തയ്യാറാകാത്ത രാഷ്ട്രീയക്കാരന് ഹൈന്ദവ ക്ഷേത്രങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെ ശബ്ദിക്കുന്ന തന്നെപ്പോലുള്ളവരെ വര്‍ഗ്ഗീയവാദികളായി നിയമസഭയില്‍പ്പോലും ചിത്രീകരിക്കപ്പെടുകയായിരുന്നു. അമ്പലങ്ങളിലെ കാര്യങ്ങളിലിടപെടാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും എന്തധികാരമാണുള്ളത്. ക്ഷേത്രത്തിന്റെ വരവും ചെലവും കൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരന് വഖഫ് ബോര്‍ഡിന്റെയും ചര്‍ച്ചുകളുടെയും ഓഡിറ്റ് നടത്താന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
ക്ഷേത്രസമ്പത്ത് സര്‍ക്കാര്‍ മറ്റാവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ വാദം. എന്നാല്‍ വ്യത്യസ്ത നികുതികള്‍ നേരിട്ട് സര്ക്കാറിലെത്താത്തതു പോലെ ഭണ്ഡാരത്തിലിട്ട പണം നേരിട്ട് സര്ക്കാറിലെത്തുന്നില്ല എന്നല്ലാതെ ഇതിന്റെ മുഴുവന്‍ കാര്യകര്‍ത്താവും ഇവിടത്തെ രാഷ്ട്രീയക്കാരാണ്. ഈ സ്ഥിതിക്ക് മാറ്റം വേണം. ഇതിനുവേണ്ടി വാദിക്കുന്നവര്‍ ഹൈന്ദവ വര്ഗ്ഗീയവാദികളാവുന്നു. 1951 കാലഘട്ടത്തില്‍ ശബരിമലയില്‍ അഗ്നിബാധയുണ്ടായതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇന്നും ചര്‍ച്ച ചെയ്യാന്‍ കേരള ഗവണ്മെന്റ് തയ്യാറായിട്ടില്ല. വസ്തുതകള്‍ കെട്ടഴിക്കാതെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. കപട മതേതരത്വമാണ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ കാരണം. ബിനാമികളെ വെച്ച് ശബരിമലയില്‍ ഉള്‍പ്പെടെ ഭരണ രാഷ്ട്രീയക്കാര്‍ കോടികളുടെ തട്ടിപ്പ് നടത്തുകയാണ്. സമൂഹത്തിന്റെ നന്മക്കു വേണ്ടിയാണ് ആരാധനാലയങ്ങള്‍. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതത് ആരാധനാലയങ്ങളുടെ കമ്മറ്റികള്‍ തീരുമാനിക്കട്ടെ എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞതില്‍ എന്ത് തെറ്റാണുള്ളതെന്നും അതത് സമൂഹത്തിന് ഉള്ളതല്ലേ അതത് അരാധനാലയങ്ങളെന്നും ടീച്ചര്‍ പറഞ്ഞു. ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവന്റെ വായ അടപ്പിക്കുക, വെള്ളാപ്പള്ളിക്ക് യാത്ര നടത്തിക്കൂട-കാന്തപുരത്തിന് യാത്ര നടത്താം, ഹിന്ദുവിന് രാഷ്ട്രീയം പറയാന്‍ പാടില്ല-ന്യൂനപക്ഷത്തിന് പറയാം, ഇതെല്ലാം എവിടുത്തെ ന്യായമാണെന്ന് ടീച്ചര്‍ ചോദിച്ചു.
പാലൊളി മുഹമ്മദ് കുട്ടി കമ്മീഷന് മുസ്ലീം ഭൂരിപക്ഷമുള്ള സ്കൂളുകളില്‍ മൂത്രപ്പുര സ്ഥാപിക്കണമെന്ന് വരെ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ മൂത്രത്തില്‍ വരെ മതം കണ്ടവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ സനാതന ധര്‍മ്മത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന ഹൈന്ദവ സമൂഹത്തില്‍ മതം നോക്കി വേര്‍തിരിക്കുന്ന നടപടിയില്ല. തെറ്റ് ആര് ചെയ്താലും തെറ്റെന്നും ശരി ചെയ്താല്‍ ശരിയെന്നും പറയുന്നതാണ് ഹിന്ദു ധര്‍മ്മം. കപട മതേതരക്കാരുടെ നടപടികളിലൂടെ മുന്നോട്ട് പോകുന്ന നാടിന്റെ പോക്ക് അപകടത്തിലേക്കാണ്. വര്‍ഗ്ഗീയത ഹിന്ദുവില്‍ ആരോപിക്കുന്നു. തലശ്ശേരി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് ചരിത്രരേഖകളില്‍ വ്യക്തമാണ്. മത വിശ്വാസികള്‍ ഉണര്‍ന്നാലേ വിവേചനം അവസാനിപ്പിക്കാന്‍ കഴിയൂ. ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിരിക്കുകയാണ്. വരും നാളുകളിലും ഹിന്ദു ഐക്യവേദി കപട മതനിരപേക്ഷതയും മതവിദ്വേഷ്യവും തുറന്നുകാട്ടി മുന്നോട്ടു പോകുമെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയ മുക്തമാകണമെന്നും മതേതരം എന്ന് പറഞ്ഞ് രാഷ്ട്രീയക്കാരന് ഹിന്ദുവിന്റെ ആരാധനാലയങ്ങള്‍ ഭരിക്കുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ജനാധിപത്യപരമായി ക്ഷേത്രഭരണം നടക്കണമെന്നും രാഷ്ട്രീയക്കാരന് രാഷ്ട്രീയപരമായ ഭരണഘടനാ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്താല്‍ മതിയെന്നും ടീച്ചര്‍ പറഞ്ഞു.
അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ കെ.ജി.ബാബു, പി.ആര്.ദിവാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: