ആലുവ: ശിവരാത്രി മണപ്പുറത്തേയ്ക്കുള്ള കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായവും. കോണ്‍ക്രീറ്റ് യഥാസ്ഥലത്ത് എത്തിക്കുന്നതിന് ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത സ്വിംഗ് സ്കെറ്റര്‍ കമ്പനിയുടെ ബൂം പ്ളൈസറാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
മണപ്പുറത്തേക്കുള്ള പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള കൊച്ചി സെഗൂറോ ഫൗണ്ടേഷന് ആന്റ് സ്ട്രെക്ച്ചേഴ്സ് െ്രെപവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് കമ്പനികളാണ് ബൂം പ്ളൈസര്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. കൊല്ലത്തെയും മുംബൈയിലെയും കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളാണ് മറ്റു സ്ഥാപനങ്ങള്‍. ഈ രണ്ട് കമ്പനികളും ഇവ ഉപയോഗിച്ച് തുടങ്ങിയിട്ടുമില്ല. ബൂം പ്ളൈസര്‍ 30 മീറ്റര്‍ നീളത്തിലും 30 അടി ഉയരത്തിലും വരെ ഉപയോഗിക്കാം.
എന്നാല്‍ പാലത്തിന്റെ നീളം 200 മീറ്റര്‍ ആയതിനാല്‍ ആവശ്യാനുസരണം നീക്കുന്നതിന് ബാര്‍ജില്‍ ബൂം പ്ളൈസര്‍ ഉറപ്പിച്ചാണ് ഉപയോഗിക്കുന്നത്. മൂന്ന് ആര്‍ച്ചുകളുള്ള പാലത്തില്‍ ഒരു ആര്‍ച്ചിന് ഇരുവശത്തുമായി 28 സസ്പെന്റര്‍ ബീം ആവശ്യമാണ്. ബൂം പ്ളൈസര്‍ ഉപയോഗിച്ചുള്ള കോണ്‍ക്രീറ്റിംഗില്‍ ആദ്യദിവസമായ ഇന്നലെ 14 സസ്പെന്റര്‍ ബീം നിര്‍മ്മിച്ചു. വരുന്ന ചൊവ്വാഴ്ച്ച ആദ്യ ആര്‍ച്ചിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ നടത്താനുള്ള ഒരുക്കമാണ് നടക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നതെങ്കിലും ക്വാറി സമരം നടന്നതിനാല്‍ രണ്ടാഴ്ച്ചക്ക് ശേഷമാണ് നിര്‍മ്മാണം ആരംഭിച്ചത്. 100 ദിവസമെടുത്ത് ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാനാണ് കരാറുകാരുടെ ശ്രമം. സാങ്കേതിക വിദഗ്ധരായ നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് രാവും പകലും പണിയെടുക്കുന്നത്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാലമായ പെരിയാറിന് കുറുകെയുള്ള കരിമ്പന്‍പാലം 150 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതും ഇതേ കരാറുകാരാണ്.
നേരത്തെ ആരംഭിച്ച് നേരത്തെ അവസാനിക്കേണ്ട നിര്‍മ്മാണമാണിത്. പാലത്തിന്റെ അലൈന്റ്മെന്റ് സംബന്ധിച്ച തര്‍ക്കമാണ് നിര്‍മ്മാണം വൈകിപ്പിച്ചത്. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ശ്രമഫലമായി 14 കോടി മുടക്കിയാണ് പാലം നിര്‍മ്മിക്കുന്നത്.
കൊട്ടാരകടവില്‍ നിന്ന് മണപ്പുറത്തേയ്ക്കാണ് പാലം. 200 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമാണ് പാലം. പാലത്തിന്റെ നടുഭാഗം പുഴയില്‍ നിന്ന് ഏഴു മീറ്റര്‍ ഉയരത്തിലായിരിക്കും. ഇരുഭാഗത്തേയ്ക്കും പാലത്തിലൂടെ സഞ്ചരിക്കുന്നതിനായി നടുഭാഗത്ത് മീഡിയന് സ്ഥാപിക്കും. പാലത്തില്‍ ടൈല്‍ വിരിച്ച് മനോഹരമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: