ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെ 12.44 ഓടെയാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാന് താജിസ്ഥാന്‍ അതിര്‍ത്തി സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ദല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചനലം അനുഭവപ്പെട്ടത്. മൂന്നു മിനുട്ടോളം നീണ്ടുനിന്ന നിരവധി ചലനങ്ങള്‍ അനുഭവപ്പെട്ടു. ദല്‍ഹിയില്‍ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. കശ്മീരിലും മിനുട്ടുകളോളം നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹിയിലും കാശ്മീരിലുമൊക്കെ ആളുകള്‍ വീടുകളില്‍നിന്ന് പുറത്തേക്ക് ഓടി.
പാക്കിസ്ഥാനിലെ പെഷവാര്‍, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും അഫ്ഗാനിസ്ഥാനിലെ കാബൂളിലും ഭൂകമ്പം അനുഭവപ്പെട്ടു. പാക് നിയന്ത്രണത്തിലുളള കശ്മീരിലും രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ഭാരതത്തില്‍ നിന്നും ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ കാബൂള്‍, പെഷവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി വിവരമുണ്ട്.
അടുത്തകാലത്തായി അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഭൂകമ്പത്തില്‍ 400ല്‍ അധികം പേരാണ് അഫ്ഗാനില്‍ മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: