തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴില്‍ തട്ടിപ്പിനും പീഡനത്തിനും ഇരയായ മൂന്നു മലയാളി യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യുവാക്കളെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നു സ്വീകരിച്ചു.
ഹരിപ്പാട് സ്വദേശികളായ കാര്‍ത്തികപ്പള്ളി ബൈജു ഭവനത്തില്‍ ബൈജു (36), മുട്ടംമാല മേല്‍ക്കോട് അന്‍ജു ഭവനത്തില്‍ അഭിലാഷ് (21), മുട്ടം കണിപ്പനല്ലൂര്‍ പുത്തന്‍വീട്ടില്‍ ബിമല്‍ കുമാര്‍ (30) എന്നിവരാണ് തിരിച്ചെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകളെ തുടര്‍ന്നാണ് ഇവരെ മോചിപ്പിച്ചത്. തൊഴിലുടമയുടെ മര്‍ദ്ദനമേറ്റുവാങ്ങുന്ന ഇവരുടെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ചിങ്ങോലി സ്വദേശിയായ ഷംനാസ്, കായംകുളം സ്വദേശി ഷാബുമോന്, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കെ.എന്‍. വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ സൗദിയില്‍ എത്തിച്ചത്. പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് നവംബര്‍ ഏഴിനാണ് ബൈജുവിനെ സൗദിയില്‍ കൊണ്ടുപോയത്. എന്നാല്‍ ഒന്‍പതാം തീയതി ബൈജു വീട്ടിലേക്ക് ഫോണ്‍ വിളിച്ച് ചതിയില്‍ പെടുകയായിരുന്നുവെന്ന് അറിയിച്ചു.
മര്‍ദ്ദനം സഹിച്ച് പിടിച്ചു നിന്ന ബൈജുവിനെ കഴിഞ്ഞദിവസം അറബി കരിങ്കല്ല് ചുമപ്പിച്ചശേഷം അലറിക്കൊണ്ട് വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ചിങ്ങോലി സ്വദേശി ഷംനാസ് കാറുകയറ്റി കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമാണ് പുറത്തു വന്നത്. ഡീസല്‍ മെക്കാനിക്കായ ബിമല്‍ കുമാറിനും അഭിലാഷിനും വര്‍ക്ക്ഷോപ്പിലെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: