നാഗ്പൂര്‍: ഐഎസ് ഭീകര സംഘടനയില്‍ ചേരാന്‍ പോയ മൂന്ന് തെലങ്കാന യുവാക്കള്‍ അറസ്റ്റിലായി. നാഗ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ ഹൈദരാബാദിലേക്ക് മാറ്റി.
തെലങ്കാന പോലീസിന്റെയും മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് യുവാക്കളുടെ യാത്ര തടഞ്ഞത്. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് മൂവരും. ജമ്മു-കശ്മീരിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് യുവാക്കള്‍ പിടിയിലായത്.
തെലങ്കാന പൊലീസ് നല്കിയ വിവരം അനുസരിച്ചായിരുന്നു ഇവരെ പിടികൂടിയത്. ശ്രീനഗറിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇവര്‍ എത്തിയത്. ഐഎസ് ആശയങ്ങളിലേക്ക് എങ്ങനെ ആകൃഷ്ടരായി എന്നുള്‍പ്പെടെയുളള വിവരങ്ങള്‍ പോലീസ് ഇവരില്‍ നിന്ന് ശേഖരിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവാക്കലെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടത്. തെലങ്കാന പോലീസ് ഇക്കാര്യം ഉടന്‍തന്നെ മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ശ്രീനഗറിലേക്ക് പോകാനായി ഇവര്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നതായി വിവരം ലഭിച്ചത്.
ശ്രീനഗറില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: