ആലപ്പുഴ: പുഞ്ചക്കൃഷിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഐഎഫ്സി കോഡുകളുള്ള ബാങ്കുകളെ മാത്രമേ കര്‍ഷകര്‍ തെരഞ്ഞെടുക്കാവൂവെന്ന സപ്ലൈകോ നിര്‍ദേശം സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കും. കര്‍ഷകര്‍ക്കും ഇതു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് പരാതികളുയരുന്നു.
പുഞ്ചക്കൃഷിക്കു സപ്ലൈകോ മുഖേന സംഭരിക്കുന്ന നെല്ലിന്റെ മുഴുവന്‍ തുകയും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു എത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗമെന്ന നിലയിലാണത്രെ പുതിയ നിര്‍ദേശം. സഹകരണ സംഘങ്ങളുടെ അക്കൗണ്ടുകളിലേക്കു പണം അയച്ചാല്‍ അതു കര്‍ഷകരുടെ കൈകളില്‍ എത്താന്‍ വൈകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദേശമെന്ന് അറിയുന്നു. ഐഎഫ്സി കോഡുകളുള്ള ബാങ്കുകളെ തെരഞ്ഞെടുക്കുന്നതോടെ ആദ്യം ജില്ലാ ബാങ്കിലും പിന്നീട് അവിടെ നിന്ന് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും പണം മാറ്റപ്പെടുന്നതിന് ഇടയിലെ കാലതാമസവും സപ്ലൈകോയ്ക്കെതിരെയുള്ള ആക്ഷേപം കുറയ്ക്കാനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
കൃഷി സമയത്ത് കര്‍ഷകര്‍ തങ്ങള്‍ക്ക് ആവശ്യമായ രാസവളങ്ങള്‍ക്കും കീടനാശിനികള്ക്കുമൊക്കെ പ്രധാനമായും ആശ്രയിക്കുന്നത് പ്രദേശത്തെ സഹകരണബാങ്കുകളെയാണ്. കര്‍ഷക അക്കൗണ്ടുകള്‍ പൂര്‍ണമായും പ്രധാന ബാങ്കുകളിലേക്കു മാറ്റപ്പെടുന്നതോടെ ഇത്തരം സേവനങ്ങള്‍ നല്കുന്നതില് നിന്നും ഇവര്‍ പിന്നോക്കം പോകാന്‍ സാധ്യതയുണ്ടെന്നാണ് കര്‍ഷകരുടെ ഭയം. കൂടാതെ കാര്‍ഷിക മേഖലയില്‍ സഹകരണ ബാങ്കുകളുടെ പ്രസക്തി കുറയുന്നതിനും ഇത് കാരണമാകാം. അത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വീണ്ടും തഴച്ചു വളരുന്നതിന് ഇത് വഴിവെച്ചേക്കുമെന്നും കര്‍ഷകര്‍ക്ക് ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: