ന്യൂദല്‍ഹി: പ്രഭാത ഭക്ഷണം അഫ്ഗാനിലെ കാബൂളിലും ഉച്ചഭക്ഷണം ലാഹോറില്‍ പാക് പ്രധാനമന്ത്രിയുടെ വസതിയിലും രാത്രി ഭക്ഷണം ദല്ഹിയിലുമാക്കി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ‘നയതന്ത്ര ചിറകുകള്’ വിടര്‍ത്തി പറക്കുമ്പോള്‍ യുദ്ധപരാജയത്തിന്റെ അമ്പതാണ്ടുകള്‍ക്കിപ്പുറം പാക്കിസ്ഥാന് ഒരു പരിധി വരെ നിസ്സഹായരാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെയാണ് മോദി കഴിഞ്ഞ ദിവസം പാക്കിസ്ഥാനില്‍ എത്തിയത്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയ മോദി അദ്ദേഹത്തിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.’ഭാരതം ചിട്ടപ്പെടുത്തുന്നു, നമ്മള് നൃത്തം ചെയ്യുന്നു’ എന്ന പാക് മാധ്യമ പ്രവര്ത്തകന് മൊയീദ് പിര്‍സാദയുടെ പരിദേവനം ഉയരുന്നത് ഈ പശ്ചാത്തലത്തിലാണ്. നവാസ് ഷെരീഫിനെ നിങ്ങള്‍ സൗജന്യമായി എടുത്തോളൂ, മോദിയെ അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ക്ക് തരുമോ എന്ന് മറ്റൊരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ആറുമാസത്തിനിടെ ഭാരത-പാക് നയതന്ത്ര ബന്ധത്തിന്റെ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു.
റഷ്യയിലെ ഉഫയില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും നവാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുകിത്തുടങ്ങിയത്. രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ചതുള്‍പ്പെടെ നടപ്പു രീതികള്‍ക്ക് വിരുദ്ധമായ നയതന്ത്ര മാറ്റങ്ങള്‍ക്ക് ഉഫ വേദിയായി. എല്ലാറ്റിനും ഉപരി കാശ്മീര്‍ വിഷയം പരാമര്‍ശിക്കാത്ത ആദ്യ ഭാരത-പാക് ചര്‍ച്ച കൂടിയായിരുന്നു അത്. എന്നാല്‍ ദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിദ് ഹൂറിയതുമായി നടത്തിയ കൂടിക്കാഴ്ചകള്‍ എന്‍എസ്എ തല ചര്‍ച്ചകളെ തകിടം മറിച്ചു.
ഡിസംബര്‍ 6ന് അപ്രതീക്ഷിതമായിരുന്നു ബാങ്കോക്കില്‍ നടന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം. ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് എന്‍എസ്എ നസീര്‍ ജന്സയും നടത്തിയ കൂടിക്കാഴ്ചയോടൊപ്പം കേന്ദ്രവിദേശകാര്യസെക്രട്ടറി എസ്. ജയശങ്കറും പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി അസാസ് അഹമ്മദ് ചൗധരിയും ചര്‍ച്ച നടത്തി. ഇതിന് വഴിമരുന്നിട്ടതാകട്ടെ നവംബര്‍ 30ന് കാലാവസ്ഥാ ഉച്ചകോടിക്കിടെ നടന്ന മോദി-ഷെരീഫ് അനൗപചാരിക കൂടിക്കാഴ്ചയും.
വിദേശകാര്യ സെക്രട്ടറിക്കൊപ്പം പാക്കിസ്ഥാന് സന്ദര്‍ശിച്ച സുഷമാ സ്വരാജ് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായി, അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിക്കായി മോദി പാക്കിസ്ഥാനിലേക്ക് പോകുമെന്ന വിവരവും സുഷമാ സ്വരാജ് പുറത്തുവിട്ടു. ഇത്തരം സവിശേഷമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് മോദി ക്രിസ്തുമസ് ദിനത്തില്‍ പാക്കിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിന് തയ്യാറായത്.
ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക, ജനമനസ്സുകളിലെ കാഠിന്യം ലഘൂകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മോദിയും ഷെരീഫും പ്രാധാന്യം കൊടുക്കുന്നത്. പരമ്പരാഗത നയതന്ത്ര രീതികളുടെ പരാജയം കണക്കിലെടുത്താണ് പുത്തന്‍ സമ്പ്രദായങ്ങള്‍ക്ക് മോദി തുടക്കമിട്ടത്. ഷെരീഫിന്റെയും പാക് പ്രതിപക്ഷത്തിന്റെയും മാത്രമല്ല, ഒരു പരിധിവരെ പാക് സൈന്യത്തിന്റെ സഹകരണവും ഇക്കാര്യത്തില്‍ നേടാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. മുന്‍ പാക് സൈനിക ഉപമേധാവി കൂടിയായ പുതിയ പാക് സുരക്ഷാ ഉപദേഷ്ടാവായ നസീര്‍ ജന്‍സയുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ അജിത് ഡോവലിന് സാധിച്ചതും വലിയ നേട്ടമായി.
ഇതിലെല്ലാം ഉപരിയാണ്, സൈനിക ഭരണത്തേക്കാള്‍ രാജ്യത്തിന് നേട്ടവും അന്താരാഷ്ട്ര തലത്തില്‍ ബഹുമാന്യതയും നേടിക്കൊടുക്കാന്‍ ജനാധിപത്യ ഭരണസമ്പ്രദായത്തിന് മാത്രമേ സാധിക്കൂ എന്ന ബോധ്യം പാക് ജനതയിലും പാക് സൈനിക നേതൃത്വത്തിലും സൃഷ്ടിക്കാന്‍ നവാസ് ഷെരീഫ് നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍. ഷെരീഫും മോദിയും ഒരു വര്‍ഷത്തിനിടെ മൂന്നു തവണ നടത്തിയ കൂടിക്കാഴ്ചകളിലെല്ലാം കൂടുതല്‍ സമയവും സംസാരിച്ചത് നരേന്ദ്രമോദി തന്നെയാണ്. നരേന്ദ്രമോദി നിശ്ചയിക്കുന്ന അജണ്ടകളിലൂടെയാണ് ഭാരത-പാക് ബന്ധത്തില്‍ വഴിത്തിരിവുണ്ടാകുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: