ചേര്‍ത്തല: ഭാഗവതം എല്ലാവരുടേയും മനസ്സില്‍ എന്നും തെളിഞ്ഞ് നില്‍ക്കേണ്ടതും ഉള്ക്കൊള്ളേണ്ടതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ജീവിതത്തില്‍ നട്ടം തിരിയുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതാണ് ഭാഗവതമെന്നും അദ്ദേഹം പറഞ്ഞു. സത്രവേദിയില്‍ ക്ഷേത്രഭാരവാഹികളും സത്രസമിതിയും ചേര്‍ന്ന് നല്കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ഞാനാക്കിയത് ഭാഗവത കഥകളാണ്, മുത്തശ്ശിയും അമ്മയും പറഞ്ഞ് നല്കിയ കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്നുമെന്റെ മനസ്സില്‍ അത് മായാതെ നില്ക്കുന്നു, ഭാഗവതമാഹാത്മ്യമാണെന്റെ കരുത്ത്. ഇനിയും ഒരുപാടുകാര്യങ്ങള്‍ ചെയ്യാനുണ്ട്, ഭാഗവതം അതിന് എനിക്കു കരുത്തേകും.
മരുത്തോര്‍വട്ടം ക്ഷേത്ര ദേവസ്വം പ്രസിഡന്റ് കെ.ജി. ശ്രീധരപ്പണിക്കര്‍, മാനേജര്‍ കെ. വിനയചന്ദ്രന്, തന്ത്രി കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഭാഗവത മനുഷ്യ നന്മയ്ക്ക്
ചേര്‍ത്തല: 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ നന്മയ്ക്കാണ് ഭാഗവതസത്രം എന്ന് വെണ്മണി കൃഷ്ണന് നമ്പൂതിരി. ഭാഗവത സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഏത് രോഗവും തെറ്റിദ്ധാരണകളും മാറ്റുന്ന ധന്വന്തരി മൂര്‍ത്തിയുടെ നടയില്‍ സത്രം നടക്കുന്നത് ഇവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണ്. ശിവനും വിഷ്ണുവും, ശിവനും പാര്‍വ്വതിയും മറ്റെല്ലാ ദേവന്മാരും രണ്ടല്ല ഒന്നാണ്. ശിവന്റെ ശക്തിയുടെ രൂപമാണ് എല്ലാം. വൈദ്യുതി തണുപ്പായും കാറ്റായും വെളിച്ചമായും ശബ്ദമായും നമുക്ക് അനുഭവപ്പെടുന്നത് പോലെയാണ് ശക്തിയുടെ പലരൂപങ്ങള്‍ നമ്മള് കാണുന്നത്. വിഷം കഴിക്കരുത് എന്ന് കുപ്പിയുടെ പുറത്ത് എഴുതിവച്ചിട്ടുണ്ട് എങ്കിലും വിഷമെന്നറിഞ്ഞ് വാങ്ങിക്കഴിക്കാനാണ് ജനം പരക്കം പായുന്നത്. പാലാഴി മഥന സമയത്ത് പുറത്ത് വന്ന വിഷം കഴിക്കാന്‍ ശിവന് മാത്രമേ കഴിഞ്ഞുള്ളൂ, അതാണ് ശിവന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: