മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിന് ആധിപത്യം. ബോക്സിങ് ഡേ ദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഓസ്ട്രേലിയ ഓപ്പണര്‍ ജോ ബേണ്‍സിന്റെയും (128), മൂന്നാം നമ്പറിലിറങ്ങിയ ഉസ്മാന് ഖവാജയുടെയും (144) ശതകങ്ങളുടെ മികവില്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സില്‍.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (23) വേഗത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ബേണ്‍സും ഖവാജയും ചേര്‍ന്നെടുത്ത 258 റണ്‍സ് ഓസീസിനെ ഭദ്രമായ നിലയിലെത്തിച്ചു. ഏഴാം ടെസ്റ്റില്‍ രണ്ടാം സെഞ്ചുറിയാണ് ബേണ്‍സ് കുറിച്ചത്. 12ാം ടെസ്റ്റില്‍ മൂന്നാം സെഞ്ചുറി ഖവാജയുടേത്. ബേണ്‍സ് 230 പന്തില്‍ 16 ഫോറും ഒരു സിക്സറും നേടിയപ്പോള്‍, 227 പന്തില്‍ ആറു ഫോറും ഒരു സിക്സറും ഖവാജയുടെ ബാറ്റില്‍നിന്ന് പിറന്നു.
കളി നിര്‍ത്തുമ്പോള്‍ നായകന് സ്റ്റീവന്‍ സ്മിത്തും (32), ആദം വോഗ്സും (10) ക്രീസില്‍. വീണ വിക്കറ്റുകളില്‍ രണ്ടെണ്ണം ജെറോം ടെയ്ലറും, ഒരെണ്ണം ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: