കടുത്തുരുത്തി: തളിയില്‍ മഹാദേവക്ഷേത്രത്തില്‍ പള്ളിവേട്ട ദിവസം ശീവേലി എഴുന്നള്ളിപ്പിനിടയില്‍ ആന ഇടഞ്ഞത് മൂന്ന് മണിക്കൂര്‍ ജനങ്ങളെ ഭയചകിതരാക്കി. കോഴഞ്ചേരി-കുമ്പഴങ്ങി സ്വദേശി സന്തോഷിന്റെ ചക്കിട്ടയില്‍ അയ്യപ്പന് എന്ന ആനയാണ് പാപ്പാനോട് ഇടഞ്ഞത്. ഇന്നലെ രാവിലെ 11 മണിക്ക് ശീവേലി പ്രദക്ഷണം ചെയ്യവേ അപ്രതീക്ഷിതമായി ആന ഒന്നാം പാപ്പാനെ തുമ്പികൈകൊണ്ട് തട്ടിയെറിഞ്ഞ് കുത്താന്‍ ശ്രമിക്കുകയായിരുന്നു. പാപ്പാന് കുത്തില്‍നിന്നും ഒഴിമാറുകയായിരുന്നു. മുത്തുകുടയും ആലവട്ടവും വെഞ്ചാമരവുപിടിച്ചിരുന്ന മൂന്നുപേര്‍ ആനയുടെ മുകളില്‍ ഉണ്ടായിരുന്നു. ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രത്തില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് ഗോപുരം അടച്ചു. കടുത്തുരുത്തി സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പൊതുജനങ്ങളെ നിയന്ത്രിച്ചു. സിഐയുടെ നിര്‍ദ്ദേശപ്രകാരം ആനയെ മയക്കുവെടിവെക്കാന്‍ തീരുമാനിച്ചെങ്കിലും മൂന്നുപേര്‍ ആനയുടെ മുകളിലുണ്ടായിരുന്നതിനാല് ആ ശ്രമം ഉപേക്ഷിച്ചു. ആന പന്തലിന്റെ അടുത്തെത്തിയപ്പോള്‍ പന്തലിന്റെ തൂണിലേക്ക് ആനയുടെ മുകളിലിരുന്ന മോഹനന് തുറവൂര്‍ ചാടി രക്ഷപ്പെട്ടു. ആനയുടെ മുന്‍ പാപ്പാന് ലാലി സ്ഥലത്തെത്തി ആനയെ അനുനയിപ്പിച്ചു. ആനയുടെ ഒന്നാം പാപ്പാന് ആനയുടെ മുന്‍കാലുകള്‍ ബന്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: