കൂരാലി: ഇളങ്ങുളം അമ്പലം കവലയില്‍ കെഎസ്ടിപി അധികൃതരും കരാറുകാരും കൈവഴി റോഡിന്റെ നിര്‍മ്മാണം അപകടകരമായ അവസ്ഥയില്‍ ഉപേക്ഷിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇളമ്പള്ളി-ഇളങ്ങുളം റോഡിന്റെ ഇളങ്ങുളം അമ്പലം കവലയില്‍ സന്ധിക്കുന്ന ഭാഗത്തെ നിര്‍മ്മാണമാണ് പാലാ-പൊന്‍കുന്നം സംസ്ഥാന പാതയുടെ നിര്‍മ്മാണ കരാറുകാര്‍ അപകടകരമായ അവസ്ഥയില്‍ ഉപേക്ഷിച്ചത്. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈവഴി റോഡിന്റെ ഇറക്കം കുറച്ച് നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു അധികൃതരുടെ ആദ്യകാല നിലപാട്. എന്നാല്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം ഈ ഭാഗത്ത് ഏതാണ്ട് പൂര്‍ത്തിയായ സ്ഥിതിക്ക് അധികൃതര്‍ വാഗ്ദാനം അവഗണിച്ചു. കുത്തിറക്കമായതിനാല്‍ ഇളമ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സംസ്ഥനപാതയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല.
ഇളമ്പള്ളി റോഡിന്റെ സംസ്ഥാന പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റോഡിന്റെ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറോട് ചേര്‍ന്നാണ് പാലാ റോഡില്‍ നിന്നും വാഹനങ്ങള്‍ വളഞ്ഞ് ഇറങ്ങുന്നത്. ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചില്ലെന്നു മാത്രമല്ല ഇളമ്പള്ളി റോഡിലെ ഗതാഗതം തടസം ആകുംവിധം സംരക്ഷണ ഭിത്തി ഇറക്കി നിര്‍മ്മിക്കുകയും ചെയ്തു. ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരും ഈ സംരക്ഷണ ഭിത്തിയില്‍ തട്ടി വീഴുന്നതും പതിവായി. ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്കാണ് വാഹനങ്ങളുമായി പലരും മറിഞ്ഞ് വീഴുന്നത്.
ട്രാന്‍സ്ഫോര്‍മര്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് പഞ്ചായത്ത് മുന്‍കൈ എടുക്കണമെന്നാണ് കരാറുകാരന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന പാതയില്‍ കൈവഴി റോഡുകള്‍ സംഗമിക്കുന്നിടത്ത് പ്രതിഷേധവുമായി എത്തുന്നവരുടെ മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന തന്ത്രപരമായ നിലപാടാണ് കരാറുകാരന്റേതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അഗണനയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: