ന്യൂദല്‍ഹി: ഉല്പാദന, സേവന, കാര്‍ഷിക മേഖലകളിലടക്കം നവീന സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി ജനുവരി 16ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍കീ ബാത്ത് പരിപാടിയിലൂടെ അറിയിച്ചതാണിത്. മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ മുന്നോട്ടുവെച്ച ആശയമായ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സ്റ്റാന്റപ്പ് ഭാരത യുവജനങ്ങള്‍ക്ക് ഒരു വലിയ അവസരമാണ് തുറന്നു കൊടുക്കുന്നത്.
ഐഐറ്റി, ഐഐഎം, കേന്ദ്രയൂണിവേഴ്സിറ്റി, എന്‍ഐറ്റി എന്നിവിടങ്ങളിലുള്ള യുവജനങ്ങളെ ഈ പദ്ധതിയില്‍ പങ്കാളികളാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിവര സാങ്കേതിക രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വേണ്ടിയുള്ളതു മാത്രമാണ് ഇത്തരം പദ്ധതികളെന്ന ചിന്ത ഉപേക്ഷിക്കണമെന്നും നവീനമായ പുതിയ കണ്ടുപിടുത്തങ്ങളും സംരംഭങ്ങളുമെല്ലാം സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെ ഭാഗമാകുമെന്നും മോദി പറഞ്ഞു.
തൊഴിലെടുക്കുന്ന ഒരു ദരിദ്രനായ വ്യക്തിയുടെ ശാരീരിക അധ്വാനത്തെ ലഘൂകരിക്കാന്‍ യുവാക്കള്‍ ഒരു കണ്ടെത്തല്‍ നടത്തിയാന്‍ അത് സ്റ്റാര്‍ട്ട് അപ് ആയി കണക്കാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമഗ്രാമാന്തരങ്ങളില്‍ പുതിയ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം. പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ജനുവരി 16ന് അറിയിക്കുമെന്നും മോദി പറഞ്ഞു.
വിവേകാനന്ദ ജയന്തി ജനുവരി 12 മുതല്‍ 16 വരെ ദേശീയ യുവജനോത്സവമായി ഛത്തീസ്ഗഢിലെ റായ്പൂരില്‍ ആഘോഷിക്കുന്നുണ്ട്. ഭാരതയുവത്വത്തിന്റെ വികസന നൈപുണ്യവും സഹവര്‍ത്തിത്വവും എന്ന സന്ദേശമുയര്‍ത്തുന്ന ഉത്സവത്തില്‍ പതിനായിരത്തിലേറെ യുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ചു നല്‍കണമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കും തന്റെ സന്ദേശമെന്നും മോദി പറഞ്ഞു.
വികലാംഗരെന്ന പദത്തിന് പകരം ദിവ്യാംഗരെന്ന പദം ഉപയോഗിക്കണമെന്നും സുഗമ്യ ഭാരത് എന്ന പദ്ധതിയിലൂടെ ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വോട്ടു ചെയ്യുക എന്നതു മാത്രമല്ല പൗരന്റെ കടമയെന്നും സ്വന്തം കടമകളെപ്പറ്റി നിരന്തരം ഓര്‍മ്മിക്കുകയും പരസ്പരം ചര്‍ച്ച ചെയ്യുകയും ചെയ്യണമെന്നും പറഞ്ഞ പ്രധാനമന്ത്രി കര്‍ത്തവ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: