ന്യൂദല്‍ഹി: പെണ്‍കുട്ടികളെ രാഷ്ട്രസേവനത്തിനായി അയക്കാന്‍ സ്വന്തം ഗ്രാമത്തില്‍ കരസേനാ മേധാവിയുടെ ആഹ്വാനം. ഹരിയാനയിലെ ജജാര്‍ ജില്ലയിലെ ബിഷന്‍ ഗ്രാമത്തിലെത്തിയ കരസേനാ മേധാവി ദല്‍ബീര്‍സിങ് സുഹാഗ്, വനിതാ ശാക്തീകരണത്തിന് സൈനിക സേവനം വലിയ പങ്കുവഹിക്കുമെന്നും പറഞ്ഞു.
പെണ് ഭ്രൂണഹത്യയ്ക്ക് കുപ്രസിദ്ധി നേടിയ ഹരിയാനയിലെ ഗ്രാമീണ മേഖലയ്ക്ക് വലിയ സന്ദേശമാണ് കരസേനാ മേധാവി നല്‍കിയത്. കരസേനാ മേധാവിയായ ശേഷം ഇതാദ്യമായാണ് സ്വന്തം ഗ്രാമത്തിലേക്ക് കരസേനാ മേധാവി എത്തിയത്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു സുഹാഗിന്റെ സന്ദര്‍ശനം. മികച്ച വിദ്യാഭ്യാസവും അവസരങ്ങളും നല്കി പെണ്‍കുട്ടികളെ വളര്‍ത്തൂ. രാജ്യത്തിന്റെ പടയാളികളായി ആണ്‍കുട്ടികള്‍ക്കൊപ്പം അവരെയും അണിനിരത്തൂ.
സ്ത്രീശാക്തീകരണത്തിന്റെ വലിയ ദൗത്യം ഇതുവഴി യാഥാര്‍ത്ഥ്യമാക്കാം. സുഹാഗ് പറഞ്ഞു.
ഈ ഗ്രാമത്തിലെ മരച്ചോട്ടിലിരുന്നു പഠിച്ച തനിക്ക് കരസേനാ മേധാവി സ്ഥാനം വരെയെത്താന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഉയരങ്ങളിലെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ജീവിതത്തില്‍ യാതൊന്നും അസാധ്യമായിട്ടില്ല, ജനറല്‍ സുഹാഗ് പറഞ്ഞു. സൈന്യത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ ഓഫീസര്‍മാര്‍ സൈന്യത്തില്‍ ചേരണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ കരസേനാ മേധാവി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗ്രാമത്തിലെ സ്കൂളില്‍ രണ്ട് സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തി. എല്ലാവര്‍ഷവും ഏറ്റവുംകം മാര്‍ക്ക് വാങ്ങുന്ന രണ്ടു കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് തുക ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: