ന്യൂദല്‍ഹി: രാജ്യത്ത് പോസ്റ്റ് ഗ്രാജുവേറ്റ് -എംഫില്‍ കോഴ്സുകള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ കൂടുതല്‍. എച്ച്ആര്‍ഡി മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍.
ആള് ഇന്ത്യാ സര്‍വേ ഓണ്‍ ഹയര്‍ എജ്യൂക്കേഷന്‍ (എഐഎസ്എച്ച്ഇ) 2014-2015 റിപ്പോര്‍ട്ടില്‍ പറയുന്നത് ഗ്രാജുവേഷന് തലത്തില്‍ 53 ശതമാനം ആണ്‍കുട്ടികളും 47 ശതമാനം പെണ്‍കുട്ടികളുമാണ്. എന്നാല്‍, ഈ അനുപാതം പോസ്റ്റ് ഗ്രാജുവേഷന് തലത്തിലെത്തുമ്പോള്‍ മാറുന്നു, ഉന്നത തലത്തിലേക്ക് 51 ശതമാനം പെണ്‍കുട്ടികളാണ്, 49 ശതമാനമേ ആണ്‍കുട്ടികളുള്ളൂ.
പിഎച്ച്ഡി തലത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ ഏറെ പിന്നലാക്കുന്നു. 60 ശതമാനം പേരും പെണ്‍കുട്ടികളാണ്. അതേസമയം,ഡിപ്ലോമാ കോഴ്സുകളുടെ തലത്തില്‍ ഇതു നേരേ എതിര് അനുപാതത്തിലാണ്. 72 ശതമാനം പേരും ഈ രംഗത്ത് ആണ്‍കുട്ടികളാണ്. 28 ശതമാനമേയുള്ളു പെണ്‍കുട്ടികള്‍. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിലും ഇന്റഗ്രേറ്റഡ് കോഴ്സുകളിലും ആണ്‍കുട്ടികള്‍തന്നെ കൂടുതല്‍. അതേ സമയം സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ കൂടുതലും ചെയ്യുന്നത് പെണ്‍കുട്ടികളാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 333 ലക്ഷം പേരില്‍ 179 ലക്ഷം ആണ്‍കുട്ടികളാണ്. 154 ലക്ഷമുണ്ട് പെണ്‍കുട്ടികള്‍. നടപ്പു വര്‍ഷത്തില്‍ 46 ശതമാനമാണ് വര്‍ദ്ധന.
ഏറ്റവും കൂടുതല്‍ പേര് ചേര്‍ന്നിരിക്കുന്നത് അണ്ടര്‍ ഗ്രാജുവേഷന് കോഴ്സുകള്‍ക്കാണ്; ആകെയുള്ളവരില്‍ 79.9 ശതമാനം. 11.45 ശതമാനം പേര് മാത്രമാണ് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കു ചേര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: