മാരാരിക്കുളം: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് ദേശീയപാത കുരുതിക്കളമായിട്ടും അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. അരൂര്‍ മുതല്‍ മാരാരിക്കുളം വരെയുള്ള ഭാഗങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹന അപകടങ്ങള്‍ ഉണ്ടാകുന്നത്. അപകടത്തില്‍പ്പെട്ട് ദിവസേന നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്.
കഴിഞ്ഞദിവസം പതിനൊന്നാംമൈല്‍ കവലയ്ക്ക് സമീപം സെന്റ് മൈക്കിള്‍സ് കോളജിലെ ബിരുദ വിദ്യാര്‍ഥി മിനിലോറികയറി മരിച്ചതാണ് അപകട പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേത്.അപകടങ്ങള്‍ നിത്യസംഭവമായിട്ടും ഇത് ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് വിമര്‍ശനം.
റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിമുമായിട്ട് നാളുകളേറയായി. റോഡിന്റെ പലഭാഗങ്ങളിലും തിട്ട ഉയര്‍ന്നാണ് നില്‍ക്കുന്നത്. വലിയ വാഹനങ്ങള്‍ മറികടക്കുമ്പോള്‍ റോഡിന്റെ ഓരത്തേക്ക് ഒതുക്കുന്ന ഇരുചക്ര വാഹനയാത്രികരാണ് തിട്ടയില്‍ തട്ടിമറിഞ്ഞ്് നിരന്തരമായി അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിലേക്ക് ഇടറോഡുകള്‍ വന്നുചേരുന്ന ഭാഗത്തെ താഴ്ചയും, ഡിവൈഡറുകള്‍ ശാസ്ത്രീയമായി നിര്‍മിക്കാത്തതും.
റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തും, സീബ്രാലൈനുകള്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. മോട്ടോര്‍ വാഹന വകുപ്പും പോലീസും കാര്യക്ഷമായി ഇടപെടാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് മറ്റൊരു കാരണമാകുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്താനോ ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ക്ക് കഴിയാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാക്കുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.
അപകടങ്ങള്‍ ഒഴിവാക്കാനുള്ള സംവിധാനങ്ങളും അമിത വേഗത കണ്ടെത്താനുള്ള ഉപകരണങ്ങളും ഉണ്ടായിട്ടും ഇവ വിനിയോഗിക്കാനോ, നടപ്പാക്കാനോ തയാറാകുന്നില്ല.ദേശീയ പാതയുടെ ഇരുവശത്തും രാത്രിയില്‍ പാര്‍ക്ക് ലൈറ്റ് ഇടാതെ ലോറികളും ട്രെയിലറുകളും പാര്‍ക്ക് ചെയ്യുന്നത് അപകട സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.അപകട മേഖലകളായി കണ്ടെത്തിയ ഭാഗങ്ങളില്‍ സ്പീഡ് ബ്രേക്കറുകളും, ഹംബുകളും, സിഗ്നല്‍ സംവിധാനങ്ങളും സൂചനാ ബോര്‍ഡുകളും സ്ഥാപിക്കുകയും തിരക്കുള്ള സമയങ്ങളില്‍ പോലീസിന്റെ സേവനം ലഭ്യമാക്കി അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകടകരമായ രീതിയില്‍ വാഹന ഓടിക്കുന്നവരെ കണ്ടെത്താന്‍ ശ്രമിക്കാതെ ഹെല്‍മെറ്റ് വേട്ടയും മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാനും മാത്രമാണ് പോലീസ് താല്‍പ്പര്യം കാണിക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്. ദേശീയപാത ദുരന്ത പാതയാകുമ്പോള്‍ അപകടങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഉണ്ടാകാത്തത് വ്യാപകമായ പരാതികള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: