ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും അന്തര്‍ധാരയായ വൈദിക സാഹിത്യം മനുഷ്യരാശിയുടെ പ്രാചീനവും ബൃഹത്തുമായ വാങ്മയമാണ്. വിശ്വസ്രഷ്ടാവും അന്തര്യാമിയും പ്രകാശസ്വരൂപനുമായ ഈശ്വരനില്‍നിന്ന് അനാദിയായ വേദം വെളിപ്പെട്ടു- ”അസ്യ മഹതോഭൂതസ്യ നിഃശ്വസിതമേതദ്യദ് ഋഗേ്വദോ യജുര്‍വേദഃ സാമവേദോ ളഥര്‍വ്വാങ്ഗിരസ”(ബ്യഹദാരണ്യകോപനിഷത് അദ്ധ്യായം 2, ബ്രാഹ്മണം 4, മന്ത്രം 10) ഈ മഹത്തായ ബ്രഹ്മത്തിന്റെ നിഃശ്വസിതമാണ് ഋഗ്, യജൂസ്, സാമം, അഥര്‍വം എന്നീ വേദങ്ങള്‍.
അനശ്വരമായ വേദത്തെ ഈശ്വരന് ബ്രഹ്മാവിനു നല്‍കിയതായി ശ്വേതാശ്വതരോപനിഷത് കാട്ടുന്നു- ”യോ ബ്രഹ്മാണം വിദധാതി പൂര്‍വം യോ വൈ വേദാംശ്ച പ്രഹിണോതി തസ്മൈ” സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവിനെ സൃഷ്ടിച്ചവനും ബ്രഹ്മാവിനായി വേദങ്ങള്‍ എത്തിച്ചവനുമാരാണോ ആ ഈശ്വരനു നമസ്കാരം എന്നതാണ് മുകളില്‍ കൊടുത്തിരിക്കുന്ന ശ്രുതിയുടെ സാരം.
വേദമന്ത്രങ്ങള്‍ ബ്രഹ്മാവില്‍നിന്ന് ഋഷികള്‍ ദര്‍ശിച്ചു. അതിനാല്‍ ഋഷികള്‍ മന്ത്രദ്രഷ്ടാക്കളായി, അവര്‍ മന്ത്രകര്‍ത്താക്കളല്ല. വേദം ബ്രഹ്മാവില്‍നിന്ന് തപോധനന്മാരായ ഋഷികള്‍ക്കു ലഭിച്ചക്രമം വംശബ്രാഹ്മണത്തില്‍ കാണാം.
ജ്ഞാനാര്‍ത്ഥമായ ‘വിദ്’ ധാതുവില്‍ നിന്ന് നിഷ്ക്രമിച്ച വേദം ഋഷീശ്വരന്മാരിലൂടെ സൃഷ്ടിയോടൊപ്പം ലോകത്തില്‍ പ്രചരിച്ചു.
സുഖാര്‍ത്ഥാഃ സര്‍വഭൂതാനാം മതാഃ, സര്‍വ്വാഃ പ്രവൃത്തയഃ” എന്ന തത്ത്വമനുസരിച്ച് ആദികാലം മുതല്ക്കേ മനുഷ്യര്‍ സുഖാനേ്വഷികളാണ്. സുഖപ്രാപ്തി തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ദുഃഖത്തെ ഒഴിവാക്കിക്കൊണ്ടുള്ള അജ്ഞാനത്തില്നിന്ന്, എല്ലാവിധ സുഖസൗകര്യങ്ങളോടുകൂടിയ സ്വര്‍ഗസങ്കല്‍പം ഉടലെടുത്തു. സ്വര്‍ഗപ്രാപ്തിക്കുള്ള ഉപായങ്ങളായിട്ടാണ് കര്‍മ്മകാണ്ഡം ആവിര്‍ഭവിച്ചത്. ”സ്വര്‍ഗകാമോ യജേത”, ”പുത്രകാമോ യജേത” സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ അഗ്നിഹോത്ര കര്‍മ്മത്തെ ചെയ്യൂ. പുത്രനെ അനുഗ്രഹിക്കുന്നവര്‍ പുത്രികാമേഷ്ടി യാഗത്തെ ചെയ്തു തുടങ്ങിയ പൂര്‍വമീമാംസ വാക്യങ്ങള്‍ യാഗാദികളെക്കൊണ്ട് ദേവന്മാരെ സന്തോഷിപ്പിച്ച് സ്വര്‍ഗത്തില്‍ പോയാല്‍ അവരുടെ അനുഗ്രഹം നേടാമെന്നാണ് കര്‍മ്മകാണ്ഡവിധിയിലൂടെ അവര്‍ കരുതിയിരുന്നത്.
ശ്രീമദ് ഭഗവദ്ഗീതാ ഒന്‍പതാമതാദ്ധ്യായം 20ഉം 21ഉം ശ്ലോകങ്ങളില്‍കൂടി ഭഗവാന് ഇതേ ആശയത്തെ വെളിപ്പെടുത്തുന്നു-
ത്രൈവിദ്യാം മാം സോമപാഃ
പൂതപാപാ
യജ്ഞൈരിഷ്ട്വാ സര്‍ഗതിം
പ്രാര്‍ത്ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോക-
മശ്നന്തി ദിവ്യാന് ദിവി ദേവഭോഗാന്‍
തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം
വിശന്തി
ഏവം ത്രയീധര്‍മ്മമനുപ്രപന്നാ
ഗതാഗതം കാമകാമാ ലഭന്തേ
വേദങ്ങള്‍ അഭ്യസിക്കുകയും അവയിലെ യജ്ഞാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സ്വര്‍ഗം പ്രാപിക്കുകതന്നെയാണ് പരമപുരുഷാര്‍ത്ഥമെന്ന് കരുതുകയും ചെയ്യുന്നവര്‍, യജ്ഞങ്ങള്‍കൊണ്ട് എന്നെ യജിച്ചിട്ട് സോമരസത്തെ പാനം ചെയ്ത് കല്മഷം(പാപം) ഇല്ലാത്തവരായി തീര്‍ന്ന് വിശപ്പ്, ദാഹം, ജരാ, മരണം ഇവയ്ക്കൊക്കെ അതീതരായി സര്‍വ്വാഭീഷ്ടദായകങ്ങളായ എല്ലാവിധ സുഖസാമഗ്രികളോടുകൂടിയ സ്വര്‍ഗത്തെ പ്രാപിച്ചു, ദേവഭോഗങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. അവര്‍ വിശാലമായ സ്വര്‍ഗലോകമനുഭവിച്ച് പുണ്യം ക്ഷയിക്കുമ്പോള്‍ മര്‍ത്ത്യലോകത്തിലേക്ക് വരുന്നു. യജ്ഞാദികര്‍മ്മങ്ങളെ മാത്രം അവലംബിക്കുന്ന ഭോഗകാമികള്‍ക്ക് ഇപ്രകാരം പോക്കും വരവും മാത്രമാണ് ലഭിക്കുക.
ഈ ലോകത്തില്‍ കര്‍മ്മം കൊണ്ടു സമ്പാദിച്ചിട്ടുള്ള സുഖാനുഭവങ്ങളെല്ലാം നശിച്ചുപോകുന്നതുപോലെ, പരലോകത്തില്‍ പുണ്യംകൊണ്ട് സമ്പാദിച്ചിട്ടുള്ള ലോകവും നശിക്കുന്നുവെന്ന് ഛാന്ദോഗ്യോപനിഷത് ശ്രുതി –
”തദ്യഥേഹ കര്‍മ്മജിതോ ലോകഃ
ക്ഷീയതേ
ഏവമേവാമുത്ര പുണ്യജിതോ
ലോകഃ ക്ഷീയതേ”
എന്നാല്‍ ഭഗവദ്ഗീത 9-ാം അദ്ധ്യായം 22-ാം ശ്ലോകത്തില്‍ ഭഗവാന് പ്രഖ്യാപനം പോലെ നമ്മെ ബോധിപ്പിക്കുന്നു –
”അനന്യാശ്ചിന്തയന്തോ മാം
യേജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം”
എന്നില്‍മാത്രം മനസ്സുറപ്പിച്ച് (ആത്യന്തിക സത്തയില്‍) അനിത്യ സുഖത്തെ പ്രദാനം ചെയ്യുന്ന ലൗകികസുഖഭോഗങ്ങളില്‍ രമിക്കാതെ, യാതൊരുവനാണോ എന്നെ ഉപാസിക്കുന്നത് അവന് വേണ്ടതെല്ലാം നല്കി ഞാന്‍ സംരക്ഷിക്കും. എത്ര ദൃഢമായ വാക്കുകള്‍. ഇതാണ് നാമറിയേണ്ട അയ്യപ്പതത്ത്വം. വ്രതാരംഭം മുതല്‍ മനസ്സില്‍ ഉടലെടുക്കേണ്ട ഭഗവദ് വിചിന്തനം, ജീവിതത്തിലുടനീളം നാം വച്ചു പുലര്‍ത്തേണ്ട സദ്ഭാവന–
”ദേവാന് ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ”
നമ്മിലുള്ള ചൈതന്യത്തെ ഉണര്‍ത്തി, ആ ചൈതന്യം പരമമായ ചൈതന്യവുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ മനുഷ്യജന്മം സഫലമാകുന്നു.
ശിവന്, വിഷ്ണു, അയ്യപ്പന്, ശാസ്താവ്, സുബ്രഹ്മണ്യന്, ഗണപതി, സരസ്വതി, ദുര്‍ഗ, പാര്‍വതീ എന്നീ വിവിധ നാമങ്ങളിലും രൂപങ്ങളിലും അറിയപ്പെടുന്ന ദേവഭാവങ്ങളിലെല്ലാം തന്നെ ഒരേ ഒരു ചൈതന്യം മാത്രമാണ് സ്ഥിതിചെയ്യുന്നത് എന്നാണ് വേദം ഉദ്ഘോഷിക്കുന്നത്- ”ഏകം സദ്വിപ്രാഃ ബഹുധാ വദന്തി”, ”അജാമേകാം ലോഹിത ശുക്ലകൃഷ്ണാം” എന്നീ വേദവാക്യങ്ങള്‍ ഈശ്വരന് ഒന്നേയുള്ളൂവെന്നും, അദ്ദേഹത്തെ വിദ്വാന്മാര് പല പേരുകൊണ്ടു വ്യവഹരിക്കുന്നു എന്നുമാണ് നാം അറിയേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: