ഉള്ളിലുള്ള പരിശുദ്ധതയാണ് പുറത്തു ജ്ഞാനമായും കര്‍മ്മമായും പ്രകാശിക്കുന്നത്. ഗ്രന്ഥപാരായണം കൊണ്ടു ഉള്ളിലുണ്ടാകുന്ന ജ്ഞാനം വെളിയില്‍ ജ്ഞാനമായി വന്നാലും ആത്മാവിനെ ശുദ്ധീകരിക്കുവാന്‍ സാധിക്കുന്നില്ല. ആത്മാവിനെ ശുദ്ധീകരിക്കുന്നത് സ്വയംപ്രകാശത്തില്‍ നിന്നാണ്. സ്വയംപ്രകാശം എന്നത് അറിവിലും പ്രവൃത്തിയിലും നിന്ന് തനിക്കനുഭവസിദ്ധമായി കിട്ടിയിട്ടുള്ള സ്വയാനുഭവമാണ്. ഇതത്രെ സ്വയം പ്രകാശമെന്നു പറയുന്നത്. ഇത് ഒരു മനുഷ്യനാല്‍ സ്വയം വരുത്തുവാന്‍ അസാദ്ധ്യമാണ്.
കാരണം ജന്മസാഫല്യമുള്ളവരായിട്ടല്ല മനുഷ്യലോകം കാണപ്പെടുന്നത്. എങ്ങനെയെന്നാല്‍ ജഡമോഹാനുരാഗങ്ങളില് നിന്നത്രെ മനുഷ്യലോകം ജന്മമെടുത്തു വന്നിട്ടുള്ളത്. ഇതു കൊണ്ട് മനുഷ്യലോകം ജഡമോഹാനുരാഗങ്ങളില് തന്നെ ജീവിതം നയിക്കുന്നു. ഇങ്ങനെയിരിക്കെ ഇവര്‍ക്ക് സ്വയംപ്രകാശമുണ്ടാകുവാന് അസാദ്ധ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ സൃഷ്ടികള്‍ സ്വയം സൃഷ്ടിക്കപ്പെട്ടവയല്ല. ഒരു സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്. അതുകൊണ്ടാണ് സ്വയഥാര്ത്ഥങ്ങളെല്ലാം അസാദ്ധ്യമെന്നു വരുന്നത്. സൃഷ്ടിലോകത്തില്‍ വച്ച് ആശ്വാസകരമായി ഒരു സൃഷ്ടി സൂര്യനൊഴിച്ച് മറ്റൊന്നില്ല. അതിനാലുള്ള ആശ്വാസവും സര്‍വ്വത്തിനും ആവശ്യമായിരിക്കുന്നു.
ഈ ലോകത്തില്‍ ഈ ആശ്വാസത്തെ ദൈവം മുന്‍കരുതി സൃഷ്ടിച്ചതാണ്. സൂര്യനില്ലാതെ പോയ സങ്കടം ഏതു വിധമെന്നു ഏവനൊരുത്തനെങ്കിലും നിര്ണ്ണയിച്ചിട്ടില്ലാ, നിര്‍ണ്ണയിക്കുവാന്‍ നിവര്ത്തിയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: