ന്യൂദല്‍ഹി: ഭാരതത്തിന്റെ ആണവ റീയാക്ടറുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും ആണവ സുരക്ഷാ കാര്യത്തില്‍ ഭാരതം എറെ ദയനീയമാണെന്നുമുള്ള ആരോപണങ്ങളും പ്രചാരണങ്ങളും അന്താരാഷ്ട്ര ആസൂത്രണ പദ്ധതിയുടെ ഭാഗമാണെന്ന് ശേഖര്‍ ബസു. ഭാരതത്തിന്റെ ആണവോര്‍ജ്ജ കമ്മീഷന് തലവനും ഭാഭാ ആറ്റോമിക റിസര്‍ച്ച് സെന്ററിന്റെ തലവനുമാണ് ശേഖര്‍ ബസു. വാഷിങ്ടണ്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രിറ്റിയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്ത്തകന് ആഡ്രിയാന്‍ ലേവിലാണ് ഭാരതത്തിന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരേ അന്വേഷണാത്മക റിപ്പോര്‍ട്ടു പുറത്തുവിട്ടത്. ഇതുവഴി ഭാരതത്തിന്റെ ആണവോര്‍ജ്ജ വികസന പദ്ധതി തടയാനോ താമസിപ്പിക്കാനോ ആയിരിക്കും ചില രാജ്യങ്ങള്‍ ലക്ഷ്യംവെച്ചിരിക്കുന്നതെന്ന് ബസു അഭിപ്രായപ്പെട്ടു. ഔട്ലുക് വാരികയുടെ പല്ലവ ബഗഌയ്ക്കു നല്കിയ അഭിമുഖത്തില്‍നിന്ന്:
? ആഡ്രിയാന്‍ ലേവി ഭാരതത്തിന്റെ ആണവ സംവിധാനത്തെക്കുറിച്ചു പുറത്തുവിട്ട ആരോപണ റിപ്പോര്‍ട്ടിനെപ്പറ്റി?
– ഇതൊരു ആരോപണമോ റിപ്പോര്‍ട്ടോ ആണെന്നു ഞാന്‍ കരുതുന്നില്ല. ആരോ ചിലര്‍ എപ്പോഴോ എവിടെയോ പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത് അദ്ദേഹം എഴുതിയ കുറിപ്പു മാത്രമാണത്. അതൊരു ശാസ്ത്രീയ രേഖയല്ല. അതിന് ആധികാരികതയില്ല. അത് ചിലരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്. അതൊരു ആരോപണം പോലുമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒരു കാര്യപരിപാടിയാണ്. അതിന്റെ ഉദ്ദേശ്യം നമ്മുടെ രാജ്യത്തിന്റെ പദ്ധതി തടയുകയോ തടസപ്പെടുത്തുകയോ ആണ്.
? അതായത് ഭാരതത്തിന്റെ ആണവ പദ്ധതി തടസപ്പെടുത്താന്‍ ലേവിയിലൂടെ ചിലര്‍ ശ്രമിക്കുകയാണെന്നാണോ?
– അതെ, തീര്‍ച്ചയായും. കാരണം, ഭാരതത്തിന്റെ പദ്ധതി ഭാരതീയര്‍ തടയില്ല, അതെനിയ്ക്ക് ഉറപ്പുണ്ട്. വിദേശ രാജ്യങ്ങളില്ചിലര് ആഗ്രഹിക്കുന്നുണ്ട് ഭാരതമെന്നും ദരിദ്രമായിരിക്കണം, ഇരുട്ടിലായിരിക്കണം എന്നിങ്ങനെ ആഗ്രഹിക്കുന്നവര്‍. അവരായിരിക്കണം ഇതിനു പിന്നില്‍.
? ജദുഗോറയിലെ (ഝാര്‍ഖണ്ഡ്) ഭാരതത്തിന്റെ യുറേനിയല് ഖനിയില്‍ ചോര്‍ച്ചയുണ്ടെന്നും അവിടെനിന്നും റേഡിയോ ആക്ടീവ് വികിരണമുണ്ടായെന്നും ആളുകള്‍ക്ക് രേഗാബാധയുണ്ടായി എന്നുംമറ്റും ലേവി പറയുന്നു. എന്താണ് അവസ്ഥ?
– ചിലര്‍ മുമ്പെഴുതിവിട്ട കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ആധികാരിക വസ്തുതകള്‍. ആ എഴുത്തുകളുടെ പേരില്‍ കോടതി സ്വയം കേസെടുക്കുകയും ഞങ്ങള്‍ അതിനു മറുപടി നല്‍കുകയും ചെയ്തിട്ടുള്ളതാണെന്ന് അദ്ദേഹം മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ അക്കകാര്യത്തില് എന്തെങ്കിലും പറയുംമുമ്പ് അദ്ദേഹം ആ ലഭ്യമായ മറുപടി രേഖകള്‍ കാണേണ്ടിയിരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയുമാണ; കോടതി ഞങ്ങളോട് ഒരു സമിതി രൂപീകരിക്കാന്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സമിതി ഉണ്ടാക്കി, അന്വേഷണം നടത്തി. ആരോപണങ്ങള്‍ പോലെ അവിടെ എന്തെങ്കിലും പുതുതായി സംഭവിച്ചിട്ടില്ല. ഏതെങ്കിലും പുതിയ രോഗം പിടിപെട്ടിട്ടില്ല. രോഗബാധിതരുടെ എണ്ണം കൂടിയിട്ടില്ല. ഒന്നും സംഭവിച്ചിട്ടില്ല. അവിടം താങ്കള്‍ സന്ദര്‍ശിച്ച് ഇതു ശരിയോ എന്നു പരിശോധിക്കാന്‍ ആരെയും അയക്കാന്‍ ഞാന്‍ ഒരുക്കമാണ്. അവിടെ കുട്ടികള്‍ സ്കൂളിലും കോളെജിലും മറ്റും സന്തോഷത്തോടെ പോകുന്നു. ചില മേഖലകൡ മറ്റു ചില സ്ഥലങ്ങളിലെപ്പോലെ പോഷകാഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങളൊക്കെയുണ്ട്. അതേ സമയം, ജദുഗോറയിലെ ഈ ഖനിയാണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ യുറേനിയം ഖനി.
? ഭാരതത്തിന്റെ 21 ആണവ റീയാക്ടറുകള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും കൂടംകുളത്തെ റീയാക്ടര്പോലും ആറുമാസമായി പ്രവര്ത്തിക്കുന്നില്ലെന്നുമാണല്ലോ ലേവി എഴുതുന്നത്. സുരക്ഷിതമല്ലെന്നു താങ്കള്‍ കരുതുന്നുണ്ടോ?
– ഇതിന് രണ്ടു ഭാഗങ്ങളായി മറുപടി പറയണം. കൂടംകളും ലോകത്തെ ഏറ്റവും മികച്ച റീയാക്ടറാണ്; ഏറ്റവും സുരക്ഷിതവും. രണ്ടാമതായി, ലോകത്തെ ഏറ്റവും പ്രഗത്ഭരായ ഓപ്പറേറ്റര്‍മാരാണ് നമ്മുടേത്. ചില രാജ്യക്കാര്‍ തമാശയായി പറയാറുണ്ട്, നിങ്ങള്‍ ഓപ്പറേറ്റര്‍മാര്‍ക്കും പിഎച്ച്ഡി കൊടുത്തിരിക്കുന്നുവെന്ന്. അത്തരത്തിലുള്ള പരിശീലനമാണ് നമ്മള് നല്‍കുന്നത്.
ചോര്‍ച്ചയുടെ കാര്യത്തില്‍, ജപ്പാനിലെ ഫുക്കുഷിമയിലോ മറ്റോപോലുള്ള ഒരു ചോര്‍ച്ചയും ഒരിക്കലും ഇവിടുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. ഫുക്കുഷിമയ്ക്കു ശേഷം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ ഭാരതത്തില്‍ വരികയും നമ്മുടെ റീയാക്ടറുകള്‍ സന്ദര്‍ശിക്കുകയും താരാപൂര്‍ പ്ലാന്റുപോലും ലോകത്തെ ഏറ്റവും സുരക്ഷിതമെന്ന് അംഗീകരിക്കുകയും ചെയ്തതാണ്.
? കര്‍ണാടകത്തിലെവിടെയോ രഹസ്യ ആണവ നഗരം ഉണ്ടാക്കുന്നുവെന്നും അവിടെ ഹൈഡ്രജന്‍ ബോംബുണ്ടാക്കുന്നുവെന്നും ലേവി ആരോപിക്കുന്നുണ്ടല്ലോ. അതിലെന്തെങ്കിലും കഴമ്പുണ്ടോ?
– ഈ രഹസ്യ ബോംബെന്താണെന്ന് എനിക്കറിയില്ല. ഈ രഹസ്യ ബോംബുണ്ടാക്കാന്‍ എന്തൊക്കെ വേണമെന്നദ്ദേഹത്തിനറിയാമോ ആവോ. യുറേനിയം ബോംബുണ്ടാക്കാന്‍ ഉപയോഗിക്കാമെന്നത് ശരിയാണ്. പക്ഷേ, യുറേനിയം മാത്രംകൊണ്ട് ബോംബുണ്ടാക്കാമെന്നത് എനിക്കറിയാത്ത കാര്യമാണ്.
പ്ലാന്റുകള്‍ക്ക് യുറേനിയം കൊടുക്കണം. ഇതിന് സംസ്കരണം നടക്കണം. അതു ചെയ്യാതെ യുറേനിയംകൊണ്ട് ഒന്നും ചെയ്യാതിരിക്കുകയാണ് ഞങ്ങളെന്നു പറയാന്‍ ആര്‍ക്കെങ്കിലും പറ്റുമോ. ഈ പറയുന്നതെല്ലാം വെച്ചു നോക്കുമ്പോള്‍ എനിക്കു വ്യക്തമാകുന്നത് ഇതാണ്, നമ്മുടെ ആണവ പദ്ധതികള്‍ക്കു തടസമിടാനോ താമസിപ്പിക്കാനോ ഉള്ള പരിശ്രമങ്ങളാണെല്ലാം. പക്ഷേ, ഇതിലൊന്നും ഒരു കാര്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: