ആലപ്പുഴ: എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്ഐക്കാരെ ഫേസ്ബുക്കില്‍ ന്യായീകരിച്ചതിന് അദ്ധ്യാപിക ദീപാനിശാന്തിനെ പിന്തുണച്ച സിപിഎം, ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് ശാസ്ത്രസാഹിത്യപരിഷത്ത് നേതാവിനെ വെട്ടിനിരത്തിയപ്പോള്‍ സഹിഷ്ണുതാവാദികള്ക്ക് മൗനം.
ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാപ്രസിഡന്റും തോമസ്ഐസക്ക് പക്ഷക്കാരനുമായ പി. വി. ജോസഫിനെയാണ് ജി. സുധാകരന്റെ നിലപാടിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ സിപിഎം പുറത്താക്കിയത്. ശാസ്ത്രസാഹിത്യപരിഷത്ത് മുതിര്‍ന്ന നേതാവ് എം. പി. പരമേശ്വരനെ മീന്‍ വെള്ളം ഒഴിക്കണമെന്ന ജി. സുധാകരന്റെ പരാമര്‍ശത്തിനു മറുപടിക്കുറിപ്പ് എഴുതിയതാണ് ജോസഫിനെതിരെ നടപടിക്ക് കാരണം. പരമേശ്വരന് നേരത്തെ തോമസ് ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ് സുധാകരന് അടക്കമുള്ള സിപിഎം ഔദ്യോഗിക പക്ഷ നേതാക്കളെ വിറളിപിടിപ്പിച്ചത്.
‘എം. പി. പരമേശ്വരന് ആലപ്പുഴയില്‍ വരുന്ന ദിവസം പരസ്യപ്പെടുത്താം. മീന്‍ വെള്ളവുമായി വരുക. ആദ്യം ഞങ്ങള്‍ അതില്‍ കുളിക്കാം. അതിനു ശേഷമേ എംപിയുടെ മേല്‍ അത് വീഴുകയുള്ളൂ’ എന്നിങ്ങനെയാണ് സുധാകരന് മറുപടിയായി ജോസഫ് പോസ്റ്റിട്ടത്. ഈ പോസ്റ്റിട്ട് ദിവസങ്ങള്‍ക്കകം ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ആലപ്പുഴ ഏരിയ കമ്മറ്റി വിളിച്ചുചേര്‍ത്ത് ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലപ്പുഴയില്‍ തോമസ് ഐസക്കുമായി അടുത്ത ബന്ധമാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പുലര്‍ത്തുന്നത്.
നേരത്തെ ഫാസിസത്തിനെതിരായ സമരരൂപമെന്ന് കൊട്ടിഘോഷിച്ച് ചുംബനസമരം ആലപ്പുഴയില്‍ നടത്തുന്നതിന് ഒത്താശ ചെയ്തതും പരിഷത്തായിരുന്നു. ചുംബനസമരക്കാരെ സന്ദര്‍ശിച്ച് തോമസ്ഐസക്ക് പരസ്യമായ പിന്തുണയും നല്‍കിയിരുന്നു.
എന്നാല്‍ എം. പി. പരമേശ്വരനെ മീന്‍ വെള്ളമൊഴിക്കുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പ്രഖ്യാപിക്കുകയും ഇതിനെതിരെ പ്രതികരിച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ടും ഐസക്കിനും പരിഷത്തിനും മിണ്ടാട്ടമില്ല. മുസ്ലിം മതതീവ്രവാദികള്‍ തങ്ങള്ക്കിഷ്ടമില്ലാത്തതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന് ജോസഫിന്റെ കൈ വെട്ടിയതിന്റെ മറ്റൊരു രൂപത്തിലുള്ള ശിക്ഷയാണ് സിപിഎം പി. വി. ജോസഫിനോട് കാണിച്ചതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ആക്ഷേപിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദീപാനിശാന്തിനായി ഉന്നതരായ സിപിഎം നേതാക്കള്‍ വരെ മത്സരിച്ച് പ്രതികരിച്ചിരുന്നു.
അന്ന് ഫേസ്ബുക്കിലെ പ്രതികരണങ്ങള്‍ ഫാസിസത്തിനെതിരായ പോരാട്ടമാണെന്ന് പ്രഖ്യാപിച്ച സിപിഎം നേതാക്കളും പരിഷത്ത് നേതാക്കളും ഇടതുചിന്തകരെന്ന് അവകാശപ്പെടുന്നവരും ഇപ്പോള്‍ മൗനത്തിന്റെ വത്മീകത്തിലാണെന്നാണ് ആക്ഷേപമുയരുന്നത്. ജി. സുധാകരപക്ഷത്തിന്റെ അപ്രീതിയ്ക്കിരയായി വെട്ടിനിരത്തപ്പെട്ട ജോസഫ് പാര്‍ട്ടി നേതൃത്വത്തിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കിയതിങ്ങനെയായിരുന്നു,’തോല്‍ക്കാനും നഷ്ടപ്പെടാനും മടിയില്ലാത്തവനെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല’.
ഫാസിസവും അസഹിഷ്ണതയും അക്ഷരാര്‍ത്ഥത്തിലുള്ള പ്രസ്ഥാനം സിപിഎം തന്നെയാണെന്ന് സ്വന്തം അണികള്‍ക്ക് കൂടി ഓരോ ദിവസവും ബോദ്ധ്യപ്പെടുകയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചുംബനസമരത്തില്‍ വരെ പങ്കാളികളായ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഇരട്ടത്താപ്പും ഇതോടെ തുറന്നു കാണിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: