തൃശൂര്‍ : ദേശീയപാത 47 ല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളുള്‍പ്പെടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അകപ്പെടുകയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാന ദേശീയപാതയാണിത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അനുഭവപ്പെടുന്ന തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. അതേസമയം എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനധികൃതമായാണ് ഇവിടെ ടോള്‍പിരിവ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
സംസ്ഥാനത്തെ ഏറ്റവുമുയര്‍ന്ന ടോള്‍ നിരക്കാണ് ഇവിടെ ഈടാക്കുന്നത്. ടോള്‍പിരിവിന്റെ ചുമതലയുള്ള സ്വകാര്യ കമ്പനി സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയുടെ ബിനാമി പേരിലുള്ളതാണെന്ന ആക്ഷേപവുമുണ്ട്. പിന്നില്‍ യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയുടെ ഏറ്റവും ശ്കതനായ മന്ത്രിയായതിനാല്‍ പോലീസ് സംവിധാനവും നിയമസംവിധാനവും ടോള്‍ കമ്പനിയുടെ കൊള്ള കണ്ടില്ലെന്ന് നടിക്കുന്നു. ടോള്‍ പിരിവ് ആരംഭിക്കുന്നതിന് മുന്‍പ് യാഥാര്‍ത്ഥ്യമാക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള സര്‍വ്വീസ് റോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഇനിയുമായിട്ടില്ല. ടോള്‍ പിരിവ് ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും സര്‍വ്വീസ് റോഡ് പണി നടക്കുന്നില്ല.
തിരക്കുള്ള സമയങ്ങളില്‍ ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടത്തി വിടണമെന്ന് സര്‍ക്കാരും കമ്പനിയുമായുള്ള കരാറില്‍ വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കാറില്ല. അഞ്ച് വാഹനങ്ങളില്ക്കൂടുതല് വരിയിലുണ്ടെങ്കില്‍ എമര്‍ജന്‍സി ട്രാക്ക് വഴി വാഹനങ്ങള്‍ കടത്തിവിടണമെന്നാണ് കരാര്‍. ഇക്കാര്യം ആവശ്യപ്പെടുന്ന ഡ്രൈവര്‍മാരെ ടോള്‍ കമ്പനിയുടെ ആള്ക്കാര് കയ്യേറ്റം ചെയ്യുന്നതായും പരാതിയുണ്ട്. ടോള്‍ പ്ലാസക്ക് സ്ഥിരം പോലീസ് കാവലുണ്ടെങ്കിലും ഇക്കാര്യങ്ങളിലൊന്നും പോലീസ് ഇടപെടാറില്ല. ടോളിനെതിരെ പ്രാദേശികമായി ഉയര്‍ന്ന സമരത്തെ നേരിടാനാണ് കമ്പനി പോലീസ് സംരക്ഷണം തേടിയത്. ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് കമ്പനി ആവശ്യമുളളതെല്ലാം നല്‍കിത്തുടങ്ങിയതോടെ പോലീസ് പൂര്‍ണ്ണായും കമ്പനിയുടെ പക്ഷത്തായെന്നും പരാതികള്‍ നല്കിയാലും കാര്യമില്ല എന്ന അവസ്ഥയിലായി എന്നുമാണ് നാട്ടുകാരുടെ പരാതി.
സാധാരണ പോലീസുകാര്‍ മുതല്‍ ഭരണാധികാരികള്‍ വരെ ടോള്‍ കൊള്ളക്കും ഗുണ്ടായിസത്തിനും കൂട്ടുനില്‍ക്കുമ്പോള്‍ ആരോട് പരാതി പറയണമെന്നറിയാതെ കുഴയുകയാണ് പൊതുജനം. ബിജെപിയും സിപിഐ എംഎല് പോലെയുള്ള ചില ചെറിയ സംഘടനകളും മാത്രമാണ് ടോളിനെതിരെ സമരരംഗത്തുള്ളത്. സിപിഎം നേതൃത്വവും എം.എല്‍എ.പ്രൊഫ.സി.രവീന്ദ്രനാഥും ആദ്യഘട്ടത്തില്‍ ടോളിനെതിരെ രംഗത്തുവന്നുവെങ്കിലും പിന്നീട് പിന്മാറി.
സിപിഎമ്മിന്രെ പിന്മാറ്റത്തിനു പിന്നില്‍ കമ്പനിയുടെ സ്വാധീനമാണെന്ന ആക്ഷേപം നിലനില്ക്കുന്നു. കോണ്‍ഗ്രസും ലീഗും ആദ്യം മുതലേ ടോള്‍ കൊള്ളക്ക് അനുകൂലമായ നിലപാടിലാണ്. ദിവസങ്ങളായി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും ഭരണാധികാരികള്‍ ഒരു നടപടിയുമെടുക്കാന്‍ തയ്യാറാകാത്തത് ടോള്‍ കമ്പനിയുടെ സ്വാധീനമാണ് തെളിയിക്കുന്നത്. ദീര്‍ഘദൂര കെ.എസ്.ആര്‍ടി.സി ബസുകള്‍, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടക സംഘങ്ങള്‍ എന്നിവരുള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: