തിരുവനന്തപുരം: ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് സെമിയില്‍. യുവതാരം സുലയുടെ രണ്ട് ഗോളുകളുടെ പിന്‍ബലത്തോടെയാണ് ഇന്ത്യ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി സെമിയിലെത്തിയത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യ വിജയം നേടിയത്. കളിയുടെ തുടക്കം മുതല്‍ നിലവാരം കുറഞ്ഞ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന് ഉണര്‍ന്ന് കളിക്കാന്‍ മൂന്നാം മിനിറ്റില്‍ നേപ്പാള്‍ വലകുലുക്കേണ്ടി വന്നു. എന്നിട്ടും ഒത്തിണക്കമില്ലാതെയാണ് ഇന്ത്യന്‍ ടീം കളി തുടര്‍ന്നത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ ഇലവനില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങിയത്. മുന്നേറ്റ നിരയില്‍ റോബിന് സിങ്ങിനും ജെജെക്കും പകരം ഹോളിചരണ്‍ നര്‍സാരിയും മധ്യനിരയില്‍ പ്രണോയ് ഹല്ദറിനു പകരം ബികാസ് ജെയ്റുവും റൗളിങ് ബോര്‍ജെയും പ്രതിരോധത്തില്‍ അര്‍ണബ് മൊണ്ഡലിനു പകരം ഐബോര്‍ലാങ് ഖോങ്ജെയും കളത്തിലിറങ്ങി. ആദ്യ മത്സരത്തില്‍ ഗോളവലയം കാത്ത ഗുര്‍പ്രീത് സിങ് സന്ന്ധുവിനു പകരം സുബ്രതോ പോള്‍ ക്രോസ് ബാറിനു കീഴിലെത്തി. ടീമിന്റെ ഫോര്‍മേഷനിലും മാറ്റം വരുത്തിയിരുന്നു. ഇത് കളിയെ ബാധിച്ചുവെന്ന് കോച്ച് സ്റ്റീഫന്‍ കോണ്ഡസ്റ്റന്റൈന് പറഞ്ഞു.
സ്ട്രൈക്കര്‍മാരുടെ എണ്ണം കുറച്ചു പ്രതിരോധത്തിനു പ്രാധാന്യം നല്കുന്ന ഫോര്മേഷനിലിറങ്ങിയിട്ടും മൂന്നാം മിനിറ്റില്‍ത്തന്നെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടു നേപ്പാള്‍ വലകുലുക്കി. ഇടതുവിങ്ങിലൂടെ മികച്ച മുന്നേറ്റം നടത്തിയ നവയുഗ് ശ്രേഷ്ഠ ഇന്ത്യന്‍ ഡിഫന്‍ഡര്‍ അഗസ്റ്റിന് ഫെര്‍ണാണ്ടസിനെ കബളിപ്പിച്ച് പോസ്റ്റിലേക്കു ഷൂട്ട് ചെയ്തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് പിടിച്ചെടുത്ത ബിമല്‍ മഗാറിനു മുന്നില്‍ വീണു കിടക്കുന്ന ഗോളി സുബ്രതോ പോള്‍ മാത്രം. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു മഗാര്‍ സ്കോര്‍ ചെയ്തു.
ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ചു കളിക്കാനുള്ള ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുമുണ്ടായി. പതിവിനു വിപരീതമായി 3000ത്തോളം കാണികള്‍ ഇന്ത്യയുടെ കളി കാണാന്‍ എത്തിയിരുന്നു. 26-ാം മിനിറ്റില്‍ ഇന്ത്യ ഗോള്‍ മടക്കി. ഇന്ത്യക്കെതിരെ സ്കോര്‍ ചെയ്ത നേപ്പാള്‍ താരം ബിമല്‍ മഗാര്‍ ഇടതുവിങ്ങില്‍ സെന്റര്‍ ലൈനിനു സമീപം ലിങ്ദോയെ ഫൗള്‍ ചെയ്തു വീഴ്ത്തി. ഇതിനെത്തുടര്‍ന്നു ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഇന്ത്യയുടെ മറുപടി ഗോള്‍ പിറന്നത്. നാരായണ്‍ ദാസ് എടുത്ത ഫ്രീകിക്ക് ബോക്സില്‍ പ്രീതം കോട്ടല്‍ ഹെഡ് ചെയ്യാന്‍ ശ്രമിച്ചു. കോട്ടലിന്റെ തലയില്‍തട്ടി സെക്കന്‍ഡ് പോസ്റ്റില്‍ ഡി ബോക്സിനുള്ളില്‍ വീണ പന്ത് റോളിങ് ബോര്‍ജസ് നേപ്പാള്‍ വലയിലേക്ക് അടിച്ചു കയറ്റി.
മധ്യനിരതാരം സഞ്ജു പ്രധാനു പകരം സ്ട്രൈക്കര്‍ ലാലിയന്‍ സുലയുമായാണ് ഇന്ത്യ രണ്ടാം പകുതിയിലെത്തിയത്. 68-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. ഇടതു വിങ്ങില്‍ നിന്നും നര്‍സാരി നല്കിയ പാസ് ഛേത്രി വലയിലേക്കു തിരിച്ചുവിട്ടു. 70-ാം മിനിറ്റില്‍ ഛേത്രിക്കു പകരം ജെജെ ഗ്രൗണ്ടിലെത്തി. 75ാം മിനിറ്റില്‍ത്തന്നെ ബോക്സിന് പുറത്തുനിന്നും ജെജെയുടെ വകയായി ഒരു മികച്ച ഷോട്ട് വന്നെങ്കിലും നേപ്പാള്‍ ഗോളി കിരണ്‍ കുമാര്‍ ലിംബു കൃത്യമായി പിടിച്ചെടുത്തു.
80-ാം മിനിറ്റിലാണ് ടൂര്‍ണമെന്റിലെതന്നെ ഏറ്റവും മികച്ച ഗോള്‍ പിറന്നത്. ഗോളി സുബ്രതോ പോള്‍ നീട്ടി നല്കിയ ഹൈബോള് ബോക്സിനു മുന്നില്‍ നിന്നും ജെജെ വലതു വിങ്ങില്‍ ലാലിയന്‍ സുലയ്ക്കു ഹെഡ് ചെയ്തു നല്കി. നേപ്പാള്‍ താരത്തെ ഡ്രിബിള്‍ ചെയ്ത് ബോക്സിലേക്കു കയറാന്‍ ശ്രമിച്ച സുലെ ബോള്‍ പിന്നിലേക്കു വലിച്ച് ഇടംകാല് കൊണ്ടുതിര്‍ത്ത ഷോട്ട് ഗോളിയെ നിസഹായനാക്കി പോസ്റ്റിന്റെ ഇടതു മൂലയിലേക്കിറങ്ങി. 90-ാം മിനിറ്റില്‍ സുല വീണ്ടും വലകുലുക്കി. ഇടതു വിങ്ങില്‍ നിന്നും റൗളിങ് ബോര്‍ജസ് നല്കിയ ഹൈ ബോള്‍ നേപ്പാള്‍ ഡിഫന്‍ഡര്‍ക്കു മുകളില്‍ ഉയര്‍ന്നു ചാടിയ സുല വലയിലേക്ക് ഹെഡ് ചെയ്തു. ഇതോടെ ഇന്ത്യ സെമിയിലേക്ക് കടന്നു. ഇന്നു നടക്കുന്ന അഫ്ഗാന്-മാലദ്വീപ് മത്സരത്തില്‍ പരാജയപ്പെടുന്നവരെ ഇന്ത്യ സെമിയില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: