കളമശേരി: കുട്ടികളുടെ സയന്‍സ് പാര്‍ക്കിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നത് പതിവാകുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കില്‍ പ്രതിഷേധങ്ങളും അരങ്ങേറി. ആറരക്കോടി ചിലവില്‍ നിര്‍മ്മിച്ച സയന്‍സ് പാര്‍ക്കിനെതിരെ അഴിമതി ആരോപണങ്ങളും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.
ക്രിസ്മസ് ദിനത്തില്‍ ജലസംഗീത സംവിധാനം പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ സംഘടിതമായി പ്രതിഷേധിച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇന്നലെ പ്രവേശനം സൗജന്യമാക്കിയാണ് സംഘാടകര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച ത്രില്ലേറിയം കേടായതിനു പിന്നാലെയാണ് പുതിയ സംഭവം. ത്രില്ലേറിയത്തില്‍ കയറാന്‍ ടിക്കറ്റുകിട്ടാത്തവരും ബഹളമുണ്ടാക്കി.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു സമീപം കിന്‍ഫ്ര വിട്ടുകൊടുത്ത 5.25 ഏക്കര്‍ ഭൂമിയിലാണ് സെപ്റ്റംബര്‍ 25ന് ചില്‍ഡ്രന്‍സ് സയന്‍സ് സിറ്റിപ്രവര്ത്തനം ആരംഭിച്ചത്. ആദ്യ ഘട്ടം ആറരക്കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. എന്നാല്‍ രണ്ട് മാസം ആയപ്പോഴേക്കും കൊട്ടിഘോഷിച്ച് കൊണ്ടുവന്നവ കേടാവുകയാണ്. അതിനാല്‍ സന്ദര്‍ശകരെ തൃപ്തിപ്പെടുത്താനും ആകുന്നില്ല. സാധാരണ ഓരോ ദിവസവും മുന്നൂറോളം പേരാണ് സയന്‍സ് പാര്‍ക്ക് സന്ദര്‍ശിക്കുന്നത്. അവധിക്കാലമായതിനാല്‍ ഇപ്പോള്‍ നാലിരട്ടി സന്ദര്‍ശകരെത്തുന്നുണ്ട്. സന്ധ്യയാകുന്നതോടെ സംഗീതത്തിനനുസരിച്ച് താളം തുള്ളുന്ന ജല സംവിധാനം കാണാമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകര്‍ എത്തുന്നത്. ഇത് കേടായതോടെ ഒരു വിഭാഗം പ്രതിഷേധിക്കുകയായിരുന്നു. ത്രില്ലേറിയത്തില്‍ ത്രീഡി കാഴ്ചകള്‍ കാണാന്‍ തിരക്ക് കാരണം കുറച്ച് പേര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിച്ചുള്ളൂ. ഇരുപത് മിനിറ്റ് നീണ്ടു നില്ക്കുന്ന നാലോ അഞ്ചോ പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഒരു ദിവസം നടത്താനാവുക. ഇരുപത്തിനാലു സീറ്റുകളാണ് ത്രില്ലേറിയത്തില്‍ ഉള്ളത്. അതിനാല്‍ 120 പേരില്‍ കൂടുതല്‍ പേര്‍ക്ക് ഒരു ദിവസം പ്രദര്‍ശനം കാണാനുമാവില്ല.
ടിക്കറ്റ് നല്കുന്നതില് നിയന്ത്രണമില്ലാത്തതിനാല്‍ ഒരാള്‍ക്ക് എത്ര ടിക്കറ്റ് വേണമെങ്കിലും ലഭിക്കും. ഇതും ക്യൂ നില്ക്കുന്നവര്ക്കിടയില് ഇന്നലെ തര്‍ക്കങ്ങള്‍ ഉണ്ടാക്കി. കഴിഞ്ഞ മൂന്ന് ദിവസവും വന്നിട്ടും കുട്ടികളോടൊപ്പം ത്രില്ലേറിയത്തില്‍ കയറാന്‍ സാധിച്ചില്ലെന്ന് ഒരു രക്ഷിതാവ് പരാതിപ്പെട്ടു. നിലവില്‍ വൈകിട്ട് 4 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. അവധി ദിവസങ്ങളില്‍ പ്രവര്‍ത്തസമയം വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. സയന്‍സ് പാര്‍ക്കിലെ സംവിധാനങ്ങള്‍ പ്രനര്‍ത്തന രഹിതമായതില്‍ കുട്ടികള്‍ പ്രതിഷേധ സമരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: