ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളും എഎപി നേതാക്കളും ഉന്നയിച്ച ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ജയ്റ്റ്ലിയുടെ പേരില്ല. മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ജയ്റ്റ്ലിയുടെ പേരില്ലാത്തത്. ഇതോടെ വ്യാജ ആരോപണം ഉന്നയിച്ച അരവിന്ദ് കേജ്രിവാള് പരസ്യമായ മാപ്പപേക്ഷ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
നവംബറില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ദേശീയമാധ്യമങ്ങള്‍ ഇന്നലെ പുറത്തുവിട്ടതോടെയാണ് വ്യാജ ആരോപണങ്ങളാണ് ജെയ്റ്റ്ലിക്കെതിരെ ഉന്നയിക്കപ്പെട്ടതെന്ന് വ്യക്തമായത്. ഫിറോസ്ഷാ കോട്ല സ്റ്റേഡിയം പുനര്‍നിര്‍മ്മാണത്തിലെ ക്രമക്കേട്, ക്രിക്കറ്റ് റിക്രൂട്ട്മെന്റ് പ്രായ തിരിമറി തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന 247 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും ജയ്റ്റ്ലിയുടെ പേര് പരാമര്‍ശിക്കുന്നില്ല. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയ്റ്റ്ലിക്കെതിരെ അന്വേഷണത്തിന് ഏകാംഗ കമ്മീഷനെ ദല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
എന്നാല്‍ മൂന്നംഗ സമിതിയില്‍ പേരില്ലാത്ത ഒരാള്‍ക്കെതിരെ സമിതി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷിക്കുമെന്ന വിചിത്രമായ വാദമാണ് കേജ്രിവാളും കൂട്ടരും ഉന്നയിക്കുന്നത്. ഉദ്യോഗസ്ഥരില്‍ നിന്നടക്കം മൂന്നംഗ കമ്മീഷന് മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയൊന്നും ജയ്റ്റ്ലിക്കെതിരെ യാതൊരു ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ല.
കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നടത്തിയ സിബിഐ റെയ്ഡിന്റെ പേരിലാണ് കേജ്രിവാള് അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ജയ്റ്റ്ലിക്കെതിരായ പരാമര്‍ശങ്ങളുള്ള ഡിഡിസിഎ അഴിമതി അന്വേഷണ റിപ്പോര്‍ട്ട് പിടിച്ചെടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും ജയ്റ്റ്ലിയുടെ പേരു പരാമര്‍ശിക്കുന്നില്ലെന്ന പുതിയ വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി നടത്തിയ പ്രസ്താവനയുടെ പേരിലാണ് ബിജെപി എംപി കീര്‍ത്തി ആസാദിനെ പാര്‍ട്ടി സസ്പെന്റ് ചെയ്തിരിക്കുന്നതും.
ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണോ കേജ്രിവാള് ജെയ്റ്റ്ലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ആ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേരുപോലും പരാമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്നും ബിജെപി വക്താവ് എം.ജെ. അക്ബര്‍ ആവശ്യപ്പെട്ടു. സത്യം പുറത്തുവന്നിരിക്കുന്നു. റിപ്പോര്‍ട്ടില്‍ ജയ്റ്റ്ലിയുടെ പേരുപോലുമില്ല. അദ്ദേഹത്തിനെതിരെ യാതൊരു ആരോപണങ്ങളും അന്വേഷണ കമ്മീഷന് കണ്ടെത്തിയിട്ടില്ല. ഡിഡിസിഎ പ്രസിഡന്റായ കാലത്ത് ജയ്റ്റ്ലി തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്നും വ്യക്തമായി. ചെയ്ത വ്യാജ പ്രചാരണവും തെറ്റും കേജ്രിവാള് കോടതിയിലും സമ്മതിക്കേണ്ടിവരും, അക്ബര്‍ പറഞ്ഞു.
നവംബര്‍ 15ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യമായതോടെ എഎപി സര്‍ക്കാരിന്റെ ഒളിച്ചുകളി പുറത്തുവന്നിരിക്കുയാണ്. വ്യാജ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി കെണിയില്പെട്ടുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ സ്വന്തം സംഘം തന്നെ അന്വേഷിച്ച ശേഷമാണ് ജയ്റ്റ്ലിക്കെതിരെ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: