ആലപ്പുഴ: കുട്ടനാട് മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതായും 715 പേര് രോഗബാധിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ജില്ലാവികസന സമിതി യോഗത്തില്‍ പറഞ്ഞു.
പാടശേഖരത്തില്‍ തളിച്ച കീടനാശിനി നദികളില്‍ കലരുന്നതും കെട്ടിനില്‍ക്കുന്നതുമാണ് ഇതിനു കാരണമെന്നും തണ്ണീര്‍മുക്കം ബണ്ട് തുറന്നുവിട്ട് വെള്ളം ഇടയ്ക്കിടയ്ക്ക് ഒഴുക്കിക്കളയണമെന്നും ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അമ്പലപ്പുഴ അര്‍ബര്‍ ഹെല്‍ത്ത് സെന്ററില്‍നിന്ന് ഡോക്ടറെ നിയമിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു.
തകഴി-എടത്വാ റോഡിന്റെ ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികളുടെ നിര്‍മാണം തുടങ്ങിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. മൈനര്‍ ഇറിഗേഷന്‍ തണ്ണീര്‍മുക്കം ഡിവിഷനു കീഴിലുള്ള ഓരു മുട്ടുകളുടെ നിര്‍മാണം ഈ മാസം 31നകം പൂര്‍ത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
നെടുമുടി പൊങ്ങയില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി നെടുമുടി പഞ്ചായത്തിന് നല്‍കിയതായി ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. പുന്നപ്ര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന് എം.പി. ഫണ്ടില്‍നിന്ന് അനുവദിച്ച ബസിന് ഡ്രൈവറെ അനുവദിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന് കത്തു നല്‍കിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പറഞ്ഞു.
കൈനകരി കോലത്തു ജെട്ടിയില്‍ തോടിനു കുറുകേ വലിച്ചു പൊക്കി മാറ്റാവുന്ന പാലം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: