ചാരുംമൂട്: നൂറനാട് സിപിഎം ലോക്കല്‍ കമ്മറ്റിയില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ മാറ്റി. മാവേലിക്കര മറ്റംതെക്ക് കള്ള്ഷാപ്പില് നിന്നും സ്പിരിറ്റ് പിടിച്ച കേസില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി നൂറനാട് നടവിലേമുറി രമേശനാണ് പ്രതിയായത്.
കഴിഞ്ഞ ദിവസം എക്സൈസ് സംഘം ഷാപ്പില് നിന്നും സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഷാപ്പിന്റെ ലൈസന്‍സികളായ നാലുപേര്‍ക്കെതിരെ കേസ് എടുത്തു. ഇവരില്‍ ഒരാളാണ് നൂറനാട് തെക്ക് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന രമേശ്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന ചന്ദ്രന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒഴിവിലേക്കാണ് രമേശനെ നിയോഗിച്ചത്.
നേരത്തെ തന്നെ അബ്കാരി രംഗത്തുള്ള രമേശന് സിപിഎമ്മിലെ ചില ഉന്നത നേതാക്കളുടെ പിന്തുണയുണ്ടെന്ന് ആരോപിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് കള്ള് ഷാപ്പ് കരാറുകാരെയും മറ്റ് കരാര്‍ ജോലി ചെയ്യുന്നവരെയും പാര്‍ട്ടി ഭാരവാഹിയാക്കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സിപിഎം മാറ്റി നിര്‍ത്തിയിരുന്നു. രമേശന്റെ കാര്യത്തില്‍ പിന്നീട് ഇതു ലംഘിച്ചുവെന്നാണ് ആക്ഷേപം.
പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിപരീതമായാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന കരാറുകാരനായ ചന്ദ്രനെ മത്സരിപ്പിച്ചതെന്നും ആരോപണമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രമേശന് താമസിക്കുന്ന നടുവിലേമുറി വാര്‍ഡില്‍ സിപിഐ സ്ഥാനാത്ഥി പരാജയപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതിനു പിന്നില്‍ വോട്ട് മറിക്കല്‍ വിവാദം ഉയര്‍ന്നിരുന്നു.
കള്ള് ഷാപ്പ് കരാറുകാരെ പാര്‍ട്ടി ഭാരവാഹിയാക്കരുതെന്നും അംഗത്വം പുതുക്കി നല്‍കരുതെന്നും തീരുമാനമുണ്ട്. എന്നാല്‍ രമേശന്റെ കാര്യത്തില്‍ ഇത് ലംഘിച്ചുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. മൂന്നു മാസം മുന്‍പ് സ്പിരിറ്റ് കടത്തിയ കേസില്‍ പാറ്റൂരുള്ള ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: