കണ്ണൂര്‍: താവക്കര കണ്ണൂര്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ പ്രവേശിക്കുന്ന ബസ്സുകളുടെ ടോള്‍ പുതുക്കിനിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബസ്സ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ ഉയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെകെ ബില്‍ഡേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ കെ.കെ.മോഹന്‍ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2013 ലാണ് ബസ് സ്റ്റാന്റില്‍ ബസ്സിനുള്ള ഫീസ് 25 രൂപയില്‍ നിന്ന് 32 രൂപയായി വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ചില്ലറയുടെ പ്രശ്നമുള്ളതിനാല്‍ ഇത് 30 രൂപയായി നിജപ്പെടുത്തുകയായിരുന്നു. പിന്നീട് 3 വര്‍ഷം കഴിഞ്ഞ് ഫീസ് വര്‍ദ്ധിപ്പിക്കുമ്പോള്‍ 10 രൂപ വര്‍ദ്ധിപ്പിച്ച് 40 രൂപയാക്കാമെന്ന് കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ രേഖാമൂലം ഉറപ്പ് നല്‍കിയതായും മോഹന്‍ദാസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതുക്കിയ ചാര്‍ജ്ജ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ അടക്കേണ്ട സര്‍വ്വീസ് ടാക്സ് ഇനത്തിലാണ് ഇപ്പോള്‍ അഭിപ്രായ ഭിന്നതയുള്ളത്. ടാക്സ് നല്കാന് പറ്റില്ലെങ്കില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സര്‍വ്വീസ് ടാക്സ് വാങ്ങേണ്ടതില്ല എന്ന ഉത്തരവ് സമ്പാദിച്ചാല്‍ ടാക്സ് ഈടാക്കാതിരിക്കാം. കണ്ണൂര്‍ മുനിസിപ്പാലിറ്റിയും കെകെ ബില്‍ഡേഴ്സും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ബസ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ട് ബസ്സുടമകള്‍ അടക്കേണ്ട സര്‍വ്വീസ് ടാക്സ് നിര്‍ബന്ധമായും അടക്കണമെന്നും മോഹന്‍ദാസ് പറഞ്ഞു. കെ.കെ.രാധാകൃഷ്ണന്, യു.രാജീവന് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: