കണ്ണൂര്‍: ശ്രീസുന്ദരേശ്വരക്ഷേത്രം പരിപാലിക്കുന്ന ഭക്തിസംവര്ദ്ധിനിയോഗത്തിനെക്കുറിച്ചും ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനയെക്കുറിച്ചും കഴിഞ്ഞ ആഗസ്ത് 19 മുതല്‍ പ്രസാദ് ഫാന്‍സ് അസോസിയേഷന് വഴി ഫേസ്ബുക്കിലും മറ്റും നടത്തുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനക്ക് 2014 ഡിസംബര്‍ ആറിന് കോഴിക്കോട് വെച്ച് മദപ്പാട് ഉണ്ടായതിനെ തുടര്‍ന്ന് പാപ്പാന് വിജയനെ ആക്രമിക്കുകയും സംഭവത്തിന് ശേഷം വിജയന് ജോലിയില്‍ നിന്നും രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രസാദ് എന്ന ആനയെ നോക്കാന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുത്ത മോഹനന് എന്നയാളെ ഒന്നാം പാപ്പാനായി നിശ്ചയിക്കുകയുമായിരുന്നു. 2015 ജൂണില്‍ ആനയ്ക്ക് വീണ്ടും മദപ്പാട് തുടങ്ങി. ഇത് പ്രകാരം ആനയെ സൗകര്യമുള്ളതും തണുപ്പുള്ള പ്രദേശത്തേക്കും മാറ്റണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവേഗപ്പുറത്ത് ഇത് പോലുള്ള ആനകളെ കെട്ടുവാനുള്ള സ്ഥലമുണ്ടെന്ന് മനസ്സിലാക്കുകയും ജൂണ്‍ 12ന് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ ആനയെ 26ന് തിരുവേഗപ്പുറത്ത് എത്തിക്കുകയും ചെയ്തു. എന്നാല്‍ ആന ലോറിയില്‍ കയറാത്തതിനാല്‍ എട്ട് ദിവസം ആനയെ നടത്തിച്ചാണ് തിരുവേഗപ്പുറത്ത് കൊണ്ടുപോയത്. എന്നാല്‍ ഇത് ആനയെ പീഡിപ്പിക്കുന്നുവെന്ന രീതിയിലാക്കി മാറ്റുകയായിരുന്നു. അവിടെ വെച്ച് ആനക്ക് വേണ്ട ചികിത്സ നടത്തികൊണ്ടിരുന്നു. ഒന്നാമത്തെ ആഴ്ചയോടെ ആനക്ക് മദപ്പാട് ആരംഭിക്കുകയും അതുകൊണ്ട് ആനക്കടുത്ത് പാപ്പാന്മാരെ പോലും അടുപ്പിക്കാതെ ചങ്ങലക്കിടുകയുമായിരുന്നു. ചങ്ങല വെച്ച് ആന ബലം കളിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ തൊലിപൊട്ടലാണ് പ്രസാദ് എന്ന ആനക്കും സംഭവിച്ചിരിക്കുന്നത്. മദപ്പാട് കുറഞ്ഞുവരുന്നതിനാല്‍ ചങ്ങല അഴിച്ചുമാറ്റി കെട്ടിക്കൊണ്ടിരിക്കുകയും മുറിവിന് വേണ്ട ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്. ഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്, ടി.കെ.രാജേന്ദ്രന്, കെ.പി.പവിത്രന്, കെ.പി.വിനോദ്കുമാര്‍, പി.സി.അശോകന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: