ലോകത്തെ നിയന്ത്രിക്കാന്‍ നമുക്കു കഴിയില്ല. അടങ്ങേണ്ടതു നമ്മളാണ്. ലോകത്തിന്റെ സ്വഭാവം മാറ്റുക വിഷമമാണ്. പക്ഷേ ലോകത്തിലെ മറ്റുള്ളവരുടെ തെറ്റും കുറ്റവും പറഞ്ഞുകൊണ്ടിരുന്നിട്ടു കാര്യമില്ല. അതിനു ശ്രമിച്ചാല്‍ മക്കളുടെ സമാധാനം നശിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിച്ച് ഉച്ചത്തില്‍ പറഞ്ഞുനടന്നാല്‍ എല്ലാവരുടെയും ശത്രുതയുണ്ടാവും. പക്ഷേ നമുക്കു സ്വയം മാറാന്‍ കഴിയും.
മറ്റുള്ളവരെ സ്നേഹിക്കുക, ചെറിയ സഹായങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം ചെയ്യുക. ഇതെല്ലാം നമുക്കു ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ്. നന്മ നിറഞ്ഞ ഒരു പ്രവ്രത്തികൊണ്ട് സമ്മാനമായി ലഭിക്കുന്നത് ഒരു പുഞ്ചിരിയായിരിക്കും. വിഷാദാത്മകമായ ലോകത്ത് ആ പുഞ്ചിരി കൊളുത്തുന്ന പ്രകാശം വലുതാണ്. നമ്മുടെ മാറ്റം കൊണ്ട് ലോകത്തിനു മാറ്റം വരുന്നതായി കാണാന്‍ സാധിക്കുന്നത് അപ്പോഴാണ്.
പശുവിനെ സ്നേഹിക്കുന്നതു പാലിനു വേണ്ടിയാണ്. കറവ നിന്നു. വീണ്ടും ഗര്‍ഭിണിയാകുന്നില്ല എന്നു കണ്ടാല്‍ പശുവിനെ വില്‍ക്കും. ഇതുപോലെ ലോകത്തിന്റെ സ്നേഹം ഒരു വസ്തുവിന്റെ പിന്നിലാണ്. അങ്ങനെയുള്ള ലോകത്തെ ആശ്രയിച്ചുനിന്നാല്‍ നമുക്കു ദുഃഖിക്കാനേ സമയം കാണൂ. എന്താണ് മക്കളുടെ ആഗ്രഹം? മറ്റുള്ളവരെല്ലാം നിങ്ങളെ സ്നേഹിക്കണം. എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നുണ്ടോ? ഇല്ല എന്നായിരിക്കും ഏറെ ആളുകളും സത്യസന്ധമായി പറയുന്നത്.
നമുക്ക് ചിലരോട് ഇഷ്ടമുണ്ട്. പക്ഷേ അവര്‍ നമ്മളെ ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. അതേസമയം നിങ്ങളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നവരെ പലരേയും നിങ്ങള്‍ക്ക് ഇഷ്ടമല്ല. അപ്പോള്‍ ദുഃഖങ്ങള്‍ക്കു കാരണമെന്താണ്? നമ്മുടെ സ്നേഹം ചിലരില്‍ മാത്രം ഒതുങ്ങുന്നതും അവര്‍ നമ്മളെ സ്നേഹിക്കണമെന്ന ആഗ്രഹവുമാണ് ജീവിതത്തിലെ മുക്കാല്‍ പങ്ക് ദുഃഖങ്ങളുടെയും കാരണം. ലോകത്തിന്റെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ഈ ദുഃഖം ഒഴിവാക്കാന്‍ കഴിയും.
അഗ്നിക്ക് പ്രകാശം മാത്രം മതി, ചൂട് പാടില്ല എന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. ഏതെങ്കിലും വ്യക്തിയെ മാത്രം ആശ്രയിച്ചു നില്ക്കുന്ന സ്നേഹം ജീവിതത്തില്‍ അല്പനേരം വെളിച്ചം തന്നെന്നിരിക്കും. എന്നാല്‍ തീര്‍ച്ചയായും അതിന്റെ പൊള്ളലും നമുക്ക് ഏല്‍ക്കേണ്ടി വരും. കാരണം നമ്മുടെ സ്നേഹം പവിത്രമല്ല. കടലാസ്കപ്പലില്‍ സമുദ്രം കടക്കാന്‍ തുനിയുന്നതു പോലെയാണ് ലോകത്തിന്റെ സ്നേഹത്തെ ആശ്രയിച്ച് ദുഃഖം തരണംചെയ്യാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: