കണ്ണൂര്‍: കണ്ണൂര്‍ താവക്കര ബിഒടി ബസ്സ്റ്റാന്റ് ഫീസ് 40 രൂപയും സര്‍വ്വീസ് ചാര്‍ജ്ജ് 6 രൂപയുമടക്കം ദിവസം 46 രൂപയായി ജനുവരി ഒന്നുമുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള കെകെ ബില്‍ഡേഴ്സ് മാനേജ്മെന്റിന്റെ തീരൂമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധ്യമല്ലെന്നും നിയമവിരുദ്ധമായി ഫീസ് വര്‍ദ്ധിപ്പിച്ചാല്‍ പ്രൈവറ്റ് ബസ്സുകള്‍ ബിഒടി ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കുകയില്ലെന്നും കണ്ണൂര്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് എക്സിക്യുട്ടീവ് കമ്മറ്റിയോഗം തീരുമാനിച്ചു. ബസ്സ്റ്റാന്റ് ഫീസ് 40രൂപയാക്കാന്‍ ബസ്സുടമ സംഘടനകള്‍ സമ്മതിച്ചതാണെന്ന കെ.കെ.ബില്‍ഡേഴ്സ് മാനേജ്മെന്റിന്റെ പ്രസ്താവന അപഹാസ്യമാണെന്നും അങ്ങിനെ ഒരു തീരുമാനമുണ്ടായിട്ടില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം പ്രസ്താവനകളില്‍ നിന്ന് മാനേജ്മെന്റ് പിന്തിരിയണമെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പഴയ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് ബസ്സുകള്‍ക്കും മറ്റു പ്രൈവറ്റ് വാഹനങ്ങള്‍ക്കും പാര്‍ക്കിംഗിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.
കാല്‍ടെക്സ് ജംഗ്ഷന് നവീകരണ പ്രവര്‍ത്തനത്തെ തുടര്‍ന്ന് റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ സുഗമമായി കടന്നുപോകാനുള്ള സൗകര്യം ലഭിച്ചതിനാല്‍ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന ബസ്സുകള്‍ക്ക് കാല്‍ടെക്സ് ബസ് സ്റ്റോപ് അനുവദിക്കണമെന്നും പ്രസ്തുത സ്റ്റോപ്പില്‍ ആധുനിക രീതിയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗതാഗതകുരുക്ക് രൂക്ഷമായ സമയത്താണ് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനപ്രദമായ കാല്‍ടെക്സിലെ ബസ്സ്റ്റോപ് താലൂക്ക് ഓഫീസ് പരിസരത്തേക്ക് മാറ്റിയത്. റോഡ് വികസനം പൂര്‍ത്തിയാകുന്നതോടുകൂടി കാല്‍ടെക്സ് ബസ്സ്റ്റോപ് പുനസ്ഥാപിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് പി.കെ.പവിത്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.അജിത്ത്, സ്വാഗതം പറഞ്ഞു. പി.സി.രാജീവന്, എസ്.അഷറഫ്, കെ.കെ.വിനോദ്കുമാര്‍, വി.വിജയേന്ദ്രന്, ടി.കെ.വിജേഷ്, കെ.വി.മോഹനന്, ഇ.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: