പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് ശബരിമല തീര്‍ഥാടകര്‍ മുങ്ങിമരിച്ചു. കൊല്ലം കൊട്ടിയം കണ്ണനല്ലൂര്‍ ചേരിക്കോണം സരസ്വതി സദനത്തില്‍ ശാന്താറാം (സുനി 44), ഇദ്ദേഹത്തിന്റെ പിതൃസഹോദരിയുടെ മകന് ചാത്തന്നൂര്‍ താഴംതെക്ക് സുരേഷ് ഭവനത്തില്‍ ബാബുവിന്റെ മകന് സുരേഷ് ബാബു(27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9മണിയോടെ ഓമല്ലൂര്‍ ഉഴുവത്ത് ആറാട്ട് കടവിന് സമീപത്തെ കുളിക്കടവിലാണ് സംഭവം. ഉഴുവത്ത് കുളിക്കടവിലെ പാറയില്‍ നിന്ന് വെള്ളത്തിലേക്ക് വഴുതിവീണ ശാന്താറാമിനെ രക്ഷിക്കാന്‍ ശ്രമിക്കവെ സുരേഷും വെള്ളത്തില്‍ വീഴുകയായിരുന്നു.ശാന്താറാമിനെ രക്ഷിക്കാന്‍ കൈലിമുണ്ടുകള്‍ കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് വലിക്കുമ്പോഴാണ് സുരേഷ് വെള്ളത്തിലേക്ക് വീണത്.
കടവില്‍ പശുവിനെ കുളിപ്പിക്കാനെത്തിയ സമീപവാസിയായ സ്ത്രീ സംഭവം കണ്ട് ഉറക്കെ നിലവിളിച്ചതോടെയാണ് അപകടം മറ്റുള്ളവര്‍ അറിഞ്ഞത്. കടവില്‍ അല്‍പ്പം മാറിയായിരുന്നു ഇവരുടെ സംഘത്തിലെ മറ്റുള്ളവര്‍ കുളിച്ചിരുന്നത്. അവരും നാട്ടുകാരും എത്തിയപ്പോഴേക്കും ഇവര്‍ കടവിന് സമീപത്തെ ആഴമുള്ള ഭാഗത്തേക്ക് താഴ്ന്നുപോയി.
പത്തനംതിട്ടയില്‍ നിന്നും അഗ്നിശമനസേനാംഗങ്ങള്‍ എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പന്തളത്ത് നിന്നും അഗ്നിശമനസേനയിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സുരേഷ് ബാബുവിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെയും ശാന്താറാമിന്റേത് രണ്ട് മണിയോടെയുമാണ് കിട്ടിയത്.
12 വര്‍ഷമായി കണ്ണനല്ലൂരില്‍ നിന്നും ശബരിമലയ്ക്ക് നടന്നുപോകുന്ന സംഘമാണ് ഇവരുടെത്. ഇക്കുറി കണ്ണനല്ലൂര്‍ ക്ഷേത്രത്തില്‍ നിന്നും26അംഗസംഘം 26ന് കെട്ടുനിറച്ച് പുറപ്പെടുകയായിരുന്നു. മകരവിളക്കിന് നട തുറക്കുമ്പോഴേക്ക് സന്നിധാനത്ത് എത്തും വിധമാണ് ഇവര്‍ പുറപ്പെട്ടത്.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അപകടവിവരം അറിഞ്ഞ് ദേവസ്വംബോര്ഡ്പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അപകടസ്ഥലത്തും മൃതദേഹങ്ങള്‍ പോസ്റ്റുമാര്ട്ടത്തിനായികൊണ്ടുവന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിയിരുന്നു.ആന്റോആന്റണി എംപിയും സംഭവസ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: