കൊച്ചി: മരുന്നുകളുടെ ഗുണനിലവാര പരിശോധനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂര്‍, കോഴിക്കോട്, കോന്നി എന്നിവിടങ്ങളില്‍ പുതുതായി മൂന്ന് ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് ഡ്രഗ്സ് കണ്ട്രോളര് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും നിലവിലുള്ള ലബോറട്ടറികള്‍ക്ക് പുറമേയാണ് ഇത്. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പന വ്യാപകമാണെന്ന പരാതിയെക്കുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്ത് ലഭ്യമാകുന്ന മരുന്നുകളെല്ലാം അംഗീകൃത മരുന്നുനിര്‍മ്മാണ സ്ഥാപനങ്ങളില്‍ നിന്നുള്ളവയാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. മരുന്നുകളുടെ വില നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ദേശീയ വില നിയന്ത്രണ അതോറിറ്റി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവധ ബ്രാന്റുകള്‍ നിയന്ത്രിത വിലയ്ക്ക് വില്‍ക്കുന്നുണ്ടോയെന്ന് കണ്ട്രോളര് ഉറപ്പുവരുത്തുന്നുണ്ട്. കൂടിയ വിലയ്ക്ക് മരുന്നു വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ദേശീയ വില നിയന്ത്രണ അതോറിറ്റിക്ക് മാസംതോറും റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
ഗുണനിലവാരം കുറഞ്ഞ മരുന്നുകളെ കുറിച്ച് എസ് എം എസ് സംവിധാനത്തിലൂടെ മരുന്നു വില്പനക്കാരെ അറിയിക്കുന്നുണ്ട്. അതേസമയം എല്ലാ മരുന്നുകളും പരിശോധനയ്ക്ക് ശേഷം വില്‍പ്പന നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് മരുന്നു ക്ഷാമത്തിന് കാരണമാകും. വ്യാജമരുന്നുകള്‍ പൂര്‍ണമായും തടയുമെന്നും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു.
ഏതെങ്കിലും പ്രതേ്യക മരുന്നിനെ കുറിച്ച് പരാതിക്കാരന് പരാതി നല്കാന് തടസ്സമില്ലെന്ന് ജസ്റ്റിസ് ജെ.ബി. കോശി തീര്‍പ്പില്‍ ചൂണ്ടികാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: