ലക്നൗ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരതയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും ഫലപ്രദമായി തടയുവാനായതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്‍ഐഎയുടെ ലക്നൗ ബ്രാഞ്ച് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഭീകരതയും മാവോയിസ്റ്റ് പ്രവര്‍ത്തനവുമെല്ലാം ആഗോള ബന്ധമുള്ളതായതിനാല്‍ ഈ കേസുകളില്‍ അന്വേഷണം വളരെ ബുദ്ധിമുട്ടേറിയതാണ്. ഇത്തരം കേസുകളുടെ അന്വേഷണങ്ങളില്‍ എന്‍ഐഎ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും രാജ്നാഥ് പറഞ്ഞു.
പഴയ ശൈലിയിലുള്ള അന്വേഷണത്തിലൂടെ വിജയം കണ്ടെത്താനാവില്ല. ഏറ്റവും ഉയര്‍ന്ന സാങ്കേതിക വിദ്യയാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. ഇതിനനുസരിച്ച് അന്വേഷണ സംവിധാനവും ഉയരേണ്ടതുണ്ട്. ലോകത്തിന് മുമ്പിലുള്ള ഏറ്റവും അപകടകരമായ ഭീഷണി ഐഎസ് ആണ്. എന്നാല്‍ നമുക്ക് അത്ര ഭയപ്പെടേണ്ടതില്ല. കാരണം രാജ്യത്തെ ജനങ്ങള്‍ ഭാരതീയ മൂല്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നവരാണ്.
രാജ്യത്തെ ആയിരക്കണക്കിന് ഇമാമുമാര്‍ ഐഎസിന് എതിരാണ്. എല്ലാവിഭാഗത്തിലുള്ള മുസ്ലിങ്ങളും സമാധാനത്തോടെ ജീവിക്കുന്ന ഏക രാജ്യം ഭാരതമാണ്. 112 കേസുകളാണ് എന്‍ഐഎക്ക് കൈമാറിയത്. ഇതില്‍ 92 ശതമാനം കേസുകളും പൂര്ത്തിയാക്കുവാനായതായും രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: