തിരുവനന്തപുരം: സാഫ് കപ്പില്‍ നിന്നും നേരത്തെതന്നെ പുറത്തായെങ്കിലും ബംഗ്ലാദേശിന് ആശ്വാസജയം. ഗ്രൂപ്പ് ബിയിലെ അവസാന ലീഗ് മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബംഗ്ലാദേശ് ഭൂട്ടാനെ കീഴടക്കി. ഒരു മത്സരം പോലും ജയിക്കാനോ സമനില പാലിക്കാനോ കഴിയാതെയാണ് ഭൂട്ടാനും മടങ്ങുന്നത്.
കളിയുടെ എട്ടാം മിനിറ്റില്‍ ടോപ്പു ബര്മന് 23, 66 മിനിറ്റുകളില്‍ ഷഖാവത്ത് റോണി എന്നിവരാണ് ഭൂട്ടാന്റെ ഗോള്‍വല കുലുക്കിയത്. ബംഗ്ലാദേശ് തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എട്ടാം മിനിറ്റില്‍ ഭൂട്ടാന് വലകുലുക്കി അവര്‍ സ്കോര്‍ തുറന്നു.
മൈതാനത്തിന്റെ ഇടതു മൂലയില്‍ നിന്നും ലഭിച്ച ക്രോസ് അതിമനോഹരമായി ഹെഡ് ചെയ്ത് ടോപ്പു ബര്മന് ഭൂട്ടാന്റെ ഗോള്‍വലയില്‍ എത്തിച്ചു. അനാവശ്യമായി ബംഗ്ലാദേശിന്റെ താരത്തെ ഫൗള്‍ ചെയ്തതിനു അനുവദിച്ച പെനാല്‍റ്റിയാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ പന്തുമായി മുന്നേറിയ ബംഗ്ലാദേശിന്റെ ഹേമന്ത ബിസ്വാസിനെ ഭൂട്ടാന്റെ ജിഗ്മി ഡോര്‍ജി പെനാല്‍റ്റി ബോക്സിനുള്ളില്‍ ചവിട്ടി വീഴ്ത്തി.
ഇന്ത്യന്‍ റഫറി ബാനര്‍ജി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്യുകയും റഫറിയുമായി വാക്കുതര്‍ക്കം ഉണ്ടാക്കുകയും റഫറിയെ തള്ളുകയും ചെയ്ത ഭൂട്ടാന്റെ ചിമ്നി ദോര്‍ജി ചുവപ്പ് കാര്‍ഡ് കണ്ട് കളത്തിനു പുറത്തേയ്ക്ക് പോയി. പെനാല്‍റ്റി കിക്കെടുത്ത ഷെഖാവത്ത് റോണി ഭൂട്ടാന് ഗോളിയെ കബളിപ്പിച്ച് ഷോട്ടുതിര്‍ത്തു.
66-ാം മിനിറ്റില്‍ ബംഗ്ലാദേശ് മൂന്നാം ഗോള്‍ സ്വന്തമാക്കി. ഷെഖാവത്ത് റോണിയാണ് ഗോളിയെ നിസഹായനാക്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമെന്ന പേരുമായാണ് ഭൂട്ടാന് മടങ്ങുന്നത്. മൂന്ന് കളികളില്‍ നിന്ന് ഒമ്പതെണ്ണം വഴങ്ങിയപ്പോള്‍ നേടിയത് ഒരെണ്ണം മാത്രം. ബംഗ്ലാദേശ് ഏഴെണ്ണം വഴങ്ങിയപ്പോള്‍ തിരിച്ചടിച്ചത് മൂന്നെണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: