അഴിമതിക്കെതിരായ സമരത്തില്‍ ഏത് ചെകുത്താനെ വേണമെങ്കിലും വിശ്വസിക്കാം. എന്നാല്‍ സോണിയാഗാന്ധിയെയും അവര്‍ നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനെയും ഇക്കാര്യത്തില്‍ വിശ്വസിച്ചുപോയാല്‍ വഞ്ചിതരാവുമെന്ന് വ്യക്തം. ലോക്പാല്‍ സമിതിക്ക് ഭരണഘടനാ പദവി നല്കുന്ന ബില്ല് ലോക്സഭയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സോണിയയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചില കേന്ദ്രമന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്ന ചാരിത്ര്യപ്രസംഗങ്ങള് ആരെയും ലജ്ജിപ്പിക്കുന്നതാണ്. തങ്ങള്‍ കൊണ്ടുവന്ന ശക്തമായ ബില്ല് ബിജെപി പരാജയപ്പെടുത്തിയെന്നും ആ പാര്‍ട്ടിയെ വിശ്വസിക്കാനാവില്ലെന്നുമാണ് കാപട്യത്തിന്റെ കൊടുമുടിയില്‍ കയറിനിന്നുകൊണ്ട് സോണിയ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണസ്വാമി അവതരിപ്പിച്ച ലോക്പാല്‍ ബില്ലിന്റെ ‘ശക്തി’ എത്രയുണ്ടെന്ന് അതു സംബന്ധിച്ച ചര്‍ച്ചയില്‍ തെളിഞ്ഞത്. ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷത്ത് നിന്നുള്ളവര്‍ ബില്ലിനെ കടിച്ചുകുടഞ്ഞപ്പോള്‍ ഭരണപക്ഷം ഇരുട്ടില്‍ തപ്പുകയായിരുന്നു. വൈരുധ്യങ്ങള്‍ കുത്തിനിറച്ച ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. പാര്‍ലമെന്റിന്റെ മേധാവിത്വം അംഗീകരിക്കപ്പെടണമെന്ന് ലോക്സഭയില്‍ ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി വി.നാരായണസ്വാമി വാദിച്ചെങ്കിലും അഴിമതിവിരുദ്ധ സമരം നയിക്കുന്ന അണ്ണാ ഹസാരെക്കും ബാബാ രാംദേവിനുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികള്‍ മറന്നിട്ടില്ലാത്തവര്‍ക്ക് ഈ ആവശ്യത്തിന് പിന്നാലെ ആത്മാര്‍ത്ഥതയില്ലായ്മ മനസ്സിലാവും.
ഈ സഭയിലല്ലാതെ മറ്റാരുടെയും മുന്നില്‍ നാം തലകുനിക്കരുതെന്ന് മന്ത്രി നടത്തിയ ആഹ്വാനംതന്നെ ഹസാരെയോടുള്ള വിരോധം പ്രകടമാക്കുന്നതായിരുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്നവരില്നിന്നുപോലും ബില്ലിനെതിരായ വിമര്‍ശനമുണ്ടായി. ഈ ബില്ല് ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തെ കടന്നാക്രമിക്കുന്നതാണെന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ അവകാശവാദങ്ങള്‍ പൊളിച്ചു. അണ്ണാ ഹസാരെയുടെ സമ്മര്‍ദ്ദഫലമായി തിടുക്കത്തില്‍ കൊണ്ടുവന്നതാണ് ബില്ലെന്നും ലാലു തുറന്നടിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം സര്‍ക്കാരിനെതിരായ കുറ്റപത്രം തന്നെയായിരുന്നു. ലോക്പാല്‍ ബില്ല് വൈരുദ്ധ്യങ്ങളുടെ കൂമ്പാരമാണെന്ന് പരിഹസിച്ച സുഷമ ദുര്‍ബലമായ ഈ ബില്ല് പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ട് ശക്തമായ ബില്ലിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒന്നുകില്‍ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുക, അല്ലെങ്കില്‍ ബില്ല് പിന്‍വലിക്കുക. കൂടുതല്‍ ചര്‍ച്ചക്കായി ഈ ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിക്ക് വിടുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ ഈ നിയമനിര്‍മാണത്തെ പ്രതിപക്ഷം വെച്ചുപൊറുപ്പിക്കില്ലെന്നും സുഷമ സര്‍ക്കാരിന് മുന്നറിയിപ്പ് നല്കി. ഭരണഘടനാവിരുദ്ധമായി മതസംവരണം ഉള്‍പ്പെടുത്തിയിട്ടുള്ള ബില്ല് മറ്റൊരു രാഷ്ട്രവിഭജനത്തിന് വിത്ത് പാകിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ സുഷമ ഈ വിപത്ത് കടന്നുകാണണമെന്ന് പ്രധാനമന്ത്രി മന്മോഹന്സിംഗിന് മുന്നറിയിപ്പ് നല്കി. വിഭജനത്തിന്റെ ദുരന്തം അനുഭവിച്ച വ്യക്തിയായ മന്‍മോഹന്‍സിംഗ് പക്ഷേ പതിവ് നിസ്സംഗതയോടെ താനൊരു പാവപ്രധാനമന്ത്രിയാണെന്ന മട്ടില്‍ ഇരിപ്പിടത്തില്‍ അനങ്ങാതിരുന്നു.
സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ ഉദ്ദേശിക്കുന്ന ബില്ല് രാജ്യത്തിന് നല്ലത് വരുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് ഒരു നിമിഷംകൊണ്ട് വരുത്തുന്ന തെറ്റ് യുഗങ്ങളുടെ കഷ്ടതകള്‍ക്ക് ഇട വരുത്തുമെന്ന ഉറുദു കവിതാശകലം ഉദ്ധരിച്ച് ഭരണപക്ഷത്തിന്റെ സങ്കുചിത രാഷ്ട്രീയത്തെ തുറന്നുകാട്ടി. ബില്ലില്‍ നിര്‍ദേശിക്കുന്ന രീതിയിലുള്ള ലോകായുക്ത രൂപീകരണം, ഓംബുഡ്സ്മാന് നിയമനം എന്നിവയെ നിശിതമായി വിമര്‍ശിച്ച സുഷമ സ്വരാജ് സിബിഐ ലോക്പാലിന്റെ പരിധിയില്‍ വേണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വാദം വെറും പ്രഹസനമാണെന്ന് ലോക്സഭയിലെ ചര്‍ച്ചയിലൂടെ തെളിഞ്ഞു. അഴിമതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെങ്കില്‍ എന്തിനാണ് വിവരാവകാശ നിയമപ്രകാരംപോലും പ്രധാനമന്ത്രിക്കെതിരായ പരാതി പുറത്തുവിടേണ്ടതില്ലെന്ന വ്യവസ്ഥ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന ചോദ്യത്തിന് ഭരണപക്ഷത്തുനിന്ന് പ്രസംഗിച്ചവരാരും മറുപടി പറഞ്ഞില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ മാനവവിഭവശേഷി വികസനമന്ത്രി കപില്‍ സിബല്‍ രാഷ്ട്രീയപ്രസംഗമാണ് നടത്തിയത്. തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ബില്ല് പാസാകുന്നത് താമസിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന സിബലിന്റെ കുറ്റപ്പെടുത്തല്‍ ആരും മുഖവിലക്കെടുക്കില്ല. സര്‍ക്കാരിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത ധനമന്ത്രി പ്രണബ് മുഖര്‍ജി യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ ബില്ലിന്റെ ഇല്ലാത്ത ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുകയായിരുന്നു.
ബിജെപി അംഗവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനത്തില്‍ ഭരണപക്ഷത്തുള്ളവര്‍ പുളഞ്ഞു. ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വിടപറയല്‍ പ്രസംഗമാണെന്ന് സിന്‍ഹ പരിഹസിച്ചു. ലോക്പാലിന് ഭരണഘടനാ പദവി നല്കുന്ന ബില്ല് പാസാക്കാന്‍ കഴിയാതെപോയത് പ്രതിപക്ഷത്തിന്റെ വിശ്വാസവഞ്ചനയാണെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഇത്തരമൊരു ബില്ലിന് രൂപം നല്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ലെന്ന സത്യം മറച്ചുപിടിക്കുകയാണ്. മുഖ്യപ്രതിപക്ഷമായ ബിജെപിയുമായി എത്തിച്ചേര്‍ന്ന ധാരണക്ക് വിരുദ്ധമായി ലോക്പാല്‍ സമിതിയില്‍ ഭരണഘടനാവിരുദ്ധമായി മതസംവരണം ഉള്‍പ്പെടുത്തിയത് കടുത്ത വിശ്വാസവഞ്ചനയായിരുന്നു.
ഭരണഘടനാ ഭേദഗതി ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലമായി വോട്ട് ചെയ്യേണ്ടിയിരുന്ന ഇരുപതോളം കോണ്‍ഗ്രസ് എംപിമാര്‍ സഭയിലുണ്ടായിരുന്നില്ല. ബില്ല് പരാജയപ്പെട്ടതിനെക്കുറിച്ച് വിലപിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ബാധ്യസ്ഥരാണ്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ലോക്സഭയില്‍ ഒരു നാടകം കളിക്കുകയായിരുന്നു. രാഹുല്‍ഗാന്ധി ആവശ്യപ്പെട്ട ഭരണഘടനാപദവി പ്രതിപക്ഷം അട്ടിമറിച്ചിരിക്കുന്നുവെന്ന് പ്രചരിപ്പിച്ച് യുപി തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ട് കൂടുതല്‍ നേടാനാവുമോയെന്നതിലാണ് കോണ്‍ഗ്രസിന്റെ കണ്ണ്. അതേസമയം കോണ്‍ഗ്രസ് ഗൂഢമായി ആഗ്രഹിക്കുന്നതുപോലെ ശക്തമായ ലോക്പാല്‍ നിയമം നിലവില്‍ വരികയും ചെയ്യില്ല. ഈ വഞ്ചനയ്ക്ക് പാര്‍ലമെന്റിന് പുറത്ത് ജനങ്ങള്‍ മറുപടി നല്കുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: