കൊച്ചി: പെരിയാര്‍ ചുവന്നൊഴുകുമ്പോഴും ലക്ഷങ്ങള്‍ ചിലവഴിച്ച് തയ്യാറാക്കിയ ഒടുവിലത്തെ പഠന റിപ്പോര്‍ട്ടും അധികൃതര്‍ മുക്കുന്നു. കൊച്ചി സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആന്റ് ബയോ കെമിസ്ട്രി വകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വേണ്ടി ഡോ.ബിജോയ് നന്ദന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്തിലാണ് സമര്‍പ്പിച്ചത്. അഞ്ച് മാസം തികയുമ്പോഴും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
നിരവധി പഠന റിപ്പോര്‍ട്ടുകള്‍ നിലവിലിരിക്കെ പുതിയ റിപ്പോര്‍ട്ടുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്തെത്തിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പഠനങ്ങളും ചര്‍ച്ചകളും നടത്തി നടപടിയെടുക്കാതെ സര്‍ക്കാര്‍ പെരിയാറിനെ മലിനമാക്കുന്ന വ്യവസായ ലോബിക്ക് കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു ആരോപണം. ബിജോയ് നന്ദന്റെ റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന പരാതിയുമായി പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ അലംഭാവം വ്യക്തമാക്കി ആഗസ്ത് 3ന് ജന്മഭൂമി റിപ്പോര്‍ട്ട് നല്കി. ഇത് ശരിവെക്കുകയാണ് അധികൃതരുടെ ഇപ്പോഴത്തെ നടപടി.
റിപ്പോര്‍ട്ട് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വെബ്സൈറ്റ് വഴി അഭിപ്രായം സ്വീകരിച്ചതിന് ശേഷം തുടര്‍ നടപടിയെടുക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ വിശദീകരണം നല്‍കിയത്. എന്നാല്‍ ഇതിന് കാര്യമായ പ്രതികരണമുണ്ടായില്ല. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 19ന് ബന്ധപ്പെട്ടവരുടെയും വിദഗ്ദ്ധരുടെയും യോഗം വിളിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടുമില്ല. പെരിയാര്‍ മലിനീകരണത്തിനെതിരെ സമരരംഗത്തുള്ള സംഘടനകള്‍ പുതിയ റിപ്പോര്‍ട്ടിന് അനുകൂലവുമല്ല.
ഏലൂര്‍-എടയാര്‍ വ്യവസായ മേഖലയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളാണ് പതിറ്റാണ്ടുകളായി പെരിയാറിനെ അഴുക്കുചാലാക്കുന്നത്. ഇതിന്റെ പേരില്‍ ഇരുപതിലേറെ ശില്‍പ്പശാലകളും സെമിനാറുകളും സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും പഠന റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. ലക്ഷങ്ങള്‍ ചിലവഴിച്ച് പഠനങ്ങള്‍ നടത്തി നടപടികള്‍ അവസാനിപ്പിക്കുന്ന പതിവ് തന്ത്രമാണ് പുതിയ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: