മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ബി.കെ.കമാല്‍പാഷയുടെ നിര്‍ദ്ദേശം സാംസ്കാരിക കേരളം അഭിമാനപൂര്‍വ്വം കാതോര്‍ക്കാതിരിക്കില്ല. ടി.വി. ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ കര്‍ശനമായി സെന്‍സര്‍ ചെയ്യണമെന്നാണദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. ഏറെ വൈകിയാണെങ്കിലും ആശാവഹവും സ്വാഗതാര്‍ഹവുമായ നിര്‍ദ്ദേശം.
പ്രേക്ഷകര്‍ക്ക് അറിവ് നല്‍കുക ഒപ്പം നിര്‍ദ്ദോഷമായി വിനോദവും നല്‍കുക. അതായിരിക്കണം മാധ്യമലക്ഷ്യം. മുമ്പില്ലാത്തവിധം സമൂഹത്തില്‍ സ്ത്രീകുറ്റവാളികള്‍ പെറ്റുപെരുകുന്നു. സമീപകാലങ്ങളില്‍ നടന്ന പല സ്ത്രീപീഡന- വാണിഭ കേസുകളിലും പകുതിയോളം സ്ത്രീകളാണത്ര പ്രതികള്‍.
പ്രേക്ഷക മനസ്സിന്റെ ചിന്തയേയും ബുദ്ധിയേയും പ്രവര്‍ത്തനക്ഷമതയേയും വികലമാക്കുന്ന തരത്തില്‍ വിലകുറഞ്ഞ പ്രമേയങ്ങളാണ് പലസീരിയലുകളുടെയും ഇതിവൃത്തം. മന്ദബുദ്ധികളും ക്ഷുദ്രസ്ത്രീകഥാപാത്രങ്ങളുമാവും പലതിലും മുന്‍നിരയില്‍. ജാരസന്തതികളുടെ പ്രതികാരം, വിവാഹേതരബന്ധങ്ങള്‍, കുടുംബകലഹം, തട്ടിപ്പുകള്‍ പോരാത്തതിന് വെറുപ്പ്, അസൂയ, ഭയം, അക്രമം, ശത്രുസംഹാരം, മതവിദ്വേഷം, കളവ്, കൈക്കൂലി, ഛിദ്രത, അവിഹിതബന്ധം, അശ്ലീലത, ആര്‍ഭാടം തുടങ്ങിയ ക്ഷുദ്രവികാരങ്ങളുടെ അതിപ്രസരം കാരണം മലയാളികളുടെ ഗൃഹാന്തരീക്ഷം അനുദിനം ചീഞ്ഞ് നാറികൊണ്ടിരിക്കുന്നു. മന്ദബുദ്ധികളുടെ പൊറാട്ട് നാടകവും കുട്ടിപ്പട്ടാളം എന്ന പേരില്‍ കുഞ്ഞുങ്ങളെ വെച്ചുനടത്തുന്ന പരിപാടികള്‍ വേറെയും.
പുരുഷന്മാര്ക്ക് മദ്യം ലഹരിയാണെങ്കില്‍, സ്ത്രീകള്‍ക്ക് സീരിയലാണ് ലഹരി. പെണ്‍കുട്ടികളും വീട്ടമ്മമാരും മുത്തശ്ശികളുംവരെ സീരിയല്‍ കഥാപാത്രങ്ങളെ ആദരിക്കുന്നവരും അവരുടെ വേദനകളിലും സന്തോഷങ്ങളിലും സ്വയംമറന്ന് ജീവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. കുടുംബന്ധങ്ങളുടെ പവിത്രതപോലും ശുദ്ധ അസംബന്ധമാണെന്ന മട്ടിലാണ് ജനപ്രിയ ചാനലിലെ പരിപാടികളില്പലതും. കൊലപാതകികളും കുടിയന്മാരും അവിഹിതക്കാരും പ്രേതപിശാചുക്കളും രാവേറെ ചെല്ലുന്നവരെ ടി.വി.യില്‍ സ്ഥിരതാമസക്കാര്‍.
ധാര്‍മ്മിക സദാചാര വിലക്കുകളെയെല്ലാം പടുപഴഞ്ചനാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പരസ്യ ചുംബനങ്ങള്ക്കുവരെ വേദിയൊരുക്കി ഒടുവില്‍ സ്വന്തം ഭാര്യയെ വില്പനചരക്കാക്കി മാറ്റി വിലപേശി കച്ചവടം ഉറപ്പിക്കുകയും തന്ത്രപൂര്‍വ്വം വലക്കണ്ണികളില്‍ കുടുക്കിയ നിരവധി പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴച്ച് തള്ളിവിട്ട് കാശുവാങ്ങിയ വിരുതന്മാര് വിലസുന്ന നാടായി നമ്മുടെ കേരളം അധഃപതിച്ചിരിക്കുന്നു. സ്വന്തം കിടപ്പറ രഹസ്യങ്ങള്‍ അറിഞ്ഞും അറിയാതെയും ഒളിക്യാമറകളില്‍ ഒപ്പിയെടുത്ത് ഞരമ്പ് രോഗികള്‍ക്ക് കാഴ്ചയാക്കുന്നതോടൊപ്പം ജനാധിപത്യമര്യാദകളെ പോലും വെല്ലുവിളിക്കുന്ന തരത്തില്‍ ദൈവത്തിന്റെ സ്വന്തംനാടിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരം ഒരു സാഹചര്യം കേരളത്തില്‍ നട്ടുവളര്‍ത്തിയതില്‍ ടി.വി. സീരിയലുകളുടെ പങ്ക് തള്ളികളയാനാവില്ല. കൊച്ചുകുഞ്ഞുങ്ങളോട് അച്ഛന്റെയും അമ്മയുടെയും സ്വകാര്യതകളെ കുറിച്ച് ആരാഞ്ഞ് ഉറഞ്ഞ് ചിരിക്കുന്ന അവതാരികമാരെ പോറ്റിവളര്‍ത്തുന്നതും നമ്മുടെ ചാനലുകാര്. വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ ഭാഷപഠിക്കുന്ന സമയം കേട്ടുപഠിക്കുന്നതാവട്ടെ സീരിയല്‍ പരമ്പരകളിലെ ആഭാസകരമായ തെറിപ്രയോഗങ്ങള്‍.
കുട്ടികളുടെ വൈകാരികമായ അപക്വത നശീകരണ പ്രവണത, ആത്മഹത്യ വാസന, നിസ്സാരമായ ഇഷ്ടാനിഷ്ടങ്ങള്‍ സാധൂകരിക്കപ്പെടാതെ വരുമ്പോള്‍ വീട് വിട്ടുപോവാനുള്ള പ്രവണത തുടങ്ങിയവക്കെല്ലാം വഴിവെക്കുന്നതും വളംവെച്ചുകൊടുക്കുന്നതിലും ടി.വി. സീരിയലുകള്‍ക്ക് വലിയ പങ്കുണ്ട്. വിനോദപരമായും വിദ്യാഭ്യാസപരമായും വൈജ്ഞാനികമായും പുതിയ മാനങ്ങള്‍ പ്രേക്ഷകര്‍ക്ക് സംഭാവനചെയ്യുന്ന ഒരു മേഖലയായി ടി.വി. സീരിയലുകള്‍ മാറണമെങ്കില്‍ കര്‍ശനമായ സെന്‍സര്‍ഷിപ്പ് കൂടിയേ തീരൂ. ഈ സാംസ്കാരിക ജീര്‍ണ്ണതക്കെതിരെ കേരളം ഉണരേണ്ട സമയമായി. ജസ്റ്റിസ് കമാല്‍പാഷയ്ക്ക് ഒരിക്കല്‍കൂടി നന്ദി.
ദിവാകരന് ചോമ്പാല
അന്നെന്തുപറ്റി?
ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് ഒരു വിവാദമാവുകയുണ്ടായല്ലോ.
ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയെ ഭത്സിച്ചവര് സൗകര്യപൂര്‍വം വിസ്മരിക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരായുള്ള മറ്റൊരു ഊരുവിലക്ക് ആരും ശ്രദ്ധിക്കുന്നേയില്ല!
മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം സംഘടിപ്പിക്കുന്ന ചടങ്ങുകളിലേക്ക് ഉമ്മന്‍ചാണ്ടിയേയും മന്ത്രിസഭയിലെ മറ്റു പലരേയും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനമുണ്ടെന്ന് സഭാ മേധാവി കത്തോലിക്ക ബാവ പൗലോസ് ദ്വിതീയന്‍ തിരുമേനിയുടെ പ്രസ്താവനയാണ് ഇവിടെ പലരും കണ്ടില്ലെന്ന് നടിച്ചത്.
(12-12-2015 ലെ റിപ്പോര്‍ട്ടര്‍ ടിവിയിലെ ‘ക്ലോസ് എന്‍ കൗണ്ടര്‍’ പരിപാടിയില്‍ നികേഷുമായുള്ള അഭിമുഖത്തില്‍ പൗലോസ് ദ്വിതീയന്‍ തിരുമേനി ഇത് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്.)
മലങ്കര സഭയിലെ ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മില്‍ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ കോടതി വിധി നടപ്പിലാക്കുന്നതില്‍ പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ചാണ് മന്ത്രിമാരെ ഓര്‍ത്തഡോക്സ് സഭ ഊരുവിലക്കിയിരിക്കുന്നത്.
ഓര്‍ത്തഡോക്സ് സഭ അവരുടെ പ്രതിഷേധം അറിയിക്കാനായി ഏര്‍പ്പെടുത്തിയ വിലക്കുപോലെ തന്നെ യുക്തമായി പ്രതികരിക്കാന്‍ എസ്എന്‍ഡിപി-എസ്എന്‍ ട്രസ്റ്റ് നേതൃത്വത്തിനും അവകാശമില്ലേ?
വാസു കള്ളാടത്തില്‍, തേവര
പ്രതികരിക്കാൻ ഇവിടെ എഴുതുക: