തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ സെക്യൂരിറ്റി ജീപ്പിന് തീപിടിച്ചു. ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. എയര്‍ ഇന്ത്യ അധികൃതര്‍ സംഭവം പോലീസില്‍ പരാതിപ്പെടാത്തത് ദുരൂഹത ഉണര്‍ത്തുന്നു.
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് മൂന്ന് ഫ്ളൈറ്റ് കിച്ചണ്‍ ജീവനക്കാരെയും കൊണ്ട് ചാക്കയിലെ എന്‍ജിനീയറിംഗ് ഹാംഗറിന് സമീപമുള്ള കവാടത്തിലൂടെ ജീപ്പ് പുറത്തേക്ക് വന്നത്. പുറത്തുവന്ന് റോഡിലൂടെ 200 മീറ്റര്‍ സഞ്ചരിച്ചപ്പോഴാണ് പൊടുന്നനെ തീ പിടിച്ചത്.
ജീപ്പിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും ഉടനടി പുറത്തുചാടിയതിനാല്‍ ആളപായമുണ്ടായില്ല. ഈ സമയം ഇന്ധനം നിറച്ച വിമാനങ്ങള്‍ റണ്‍വേയിലും അറ്റകുറ്റപ്പണികള്‍ക്കുമായി നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. അവിടെ നിന്ന് കേവലം 500 മീറ്റര്‍ ദൂരം പോലുമില്ലാത്ത ഇടത്താണ് മതിലിന് പുറത്ത് ജീപ്പ് കത്തിയത്. ഇന്ധനം നിറച്ചിരിക്കുന്ന വിമാനത്തിന് സമീപത്തു കൂടിയാണ് ജീപ്പ് പുറത്തെത്തിയതും. ഒരു മിനിട്ടിന് മുമ്പ് വിമാനത്താവളത്തിന്റെ ഉള്ളില്‍ വച്ചായിരുന്നു തീ പിടിച്ചിരുന്നതെങ്കില്‍ വന്‍ ദുരന്തത്തിന് തലസ്ഥാനനഗരം സാക്ഷ്യം വഹിക്കേണ്ടി വന്നേനെ.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ ജീപ്പ് തീ പിടിച്ചതിനെ സംബന്ധിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഇന്നലെ രാത്രി വൈകിയും പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിഞ്ഞുപോയ സംഭവത്തെക്കുറിച്ച് അധികൃതര്‍ പരാതിപ്പെടുന്നില്ലെന്നു മാത്രമല്ല വിശദീകരണവും നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: