തിരുവനന്തപുരം: കൊച്ചിന് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വന്‍ അഴിമതി. അഴിമതി നടന്നതിന്റെ തെളിവുകള്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. സര്‍ക്കാര്‍ രൂപം നല്കിയ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ അട്ടിമറിച്ചുകൊണ്ടാണ് ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ദേവസ്വം നിയമന കുംഭകോണത്തില്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറിനും കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയ്ക്കും നേരിട്ട് പങ്കുണ്ടെന്നും വി. മുരളീധരന് ആരോപിച്ചു.
അടുത്തകാലത്ത് കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ 109 ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയിലാണ് വന്‍ക്രമക്കേടും അഴിമതിയും നടന്നിരിക്കുന്നത്. 2014 മാര്‍ച്ച് മൂന്നിനാണ് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച് അതിന്റെ കീഴിലാക്കിക്കൊണ്ടുള്ള നിയമം ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത്. 2014 മാര്‍ച്ച് ഒന്നുമുതല്ക്കാണ് ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തി ബോര്‍ഡ് നിയമനം നല്‍കിയത്. റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ച ശേഷവും ഈ നിയമനങ്ങള്‍ തുടര്‍ന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
നിയമനം നല്കിയ ഓരോരുത്തരില്‍ നിന്നും രണ്ടും മൂന്നും ലക്ഷങ്ങള്‍ കൊച്ചിന് ദേവസ്വം എംപ്ലോയീസ് കോണ്‍ഗ്രസ് എന്ന തൊഴിലാളി സംഘടനയെ മുന്നില്‍ നിര്‍ത്തി സംഭാവനയും പിരിച്ചിട്ടുണ്ട്. സംഭാവന നല്കിയ ആളുകള്‍ക്ക് അടുത്തടുത്ത ദിവസങ്ങളിലാണ് നിയമനം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് അനുകൂലസംഘടനയോ കൊച്ചിന് ദേവസ്വംബോര്‍ഡ് അംഗങ്ങളോ മാത്രമല്ല പണം വാങ്ങിയിരിക്കുന്നത്. കണക്കില്‍പ്പെടാതെ വലിയതുക ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ക്ക് കൈമാറ്റം ചെയ്തിരിക്കുകയാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
2014 ഡിസംബറില്‍ എം. മുരളീധരനെന്ന എംപ്ലോയീസ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ മൂന്നംഗ ഭരണസമിതിയിലെ പ്രസിഡന്റും ഒരംഗവും കോണ്‍ഗ്രസ് നോമിനികളാണ്. മൂന്നാമനായ ബാഹുലേയനാകട്ടെ സിപിഎമ്മിന്റെ നോമിനിയും. എന്നാല്‍ ദേവസ്വം ബോര്‍ഡ് അഴിമതിയില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. ദേവസ്വം റിക്രൂട്ട്മെന്റ് ബില്ലില്‍ കേരള ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതിന് തൊട്ടുമുമ്പു തന്നെ പണം വാങ്ങി ഈ നിയമനങ്ങള്‍ നടത്താനുള്ള നീക്കം ബന്ധപ്പെട്ടവര്‍ നടത്തി.
കൊച്ചിന് ദേവസ്വത്തില്‍ മാത്രമല്ല മറ്റെല്ലാ ദേവസ്വങ്ങളിലും ഇത്തരത്തില്‍ പണംവാങ്ങി പിന്‍വാതില്‍ നിയമനം നിര്‍ബാധം നടക്കുന്നു. ഈ നിയമനങ്ങളിലെ അഴിമതിയില്‍ ദേവസ്വംമന്ത്രി വി.എസ്. ശിവകുമാറിന് പങ്കുണ്ട്. അഴിമതിക്കാരനായ വി.എസ്. ശിവകുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകണം.
വകുപ്പുമന്ത്രിയെ നിലനിര്‍ത്തിയുള്ള ഒരന്വേഷണവും ഫലപ്രാപ്തിയിലെത്തില്ല. ദേവസ്വം ബോര്‍ഡ് അഴിമതിയില്‍ ന്യായമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടു പോകുമെന്ന് മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: