ഇടുക്കി: ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ആരംഭിക്കാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക. ജനുവരി രണ്ടാം വാരം സ്ഥലം മാറ്റ ഉത്തരവിറങ്ങുമെന്നാണ് അറിയുന്നത്.
ഈ വര്‍ഷം ആദ്യം നടത്തേണ്ട സ്ഥലം മാറ്റമാണ് പരീക്ഷ പടിവാതുക്കലെത്തിയ അവസരത്തില്‍ നടത്താനൊരുങ്ങുന്നത്. ഈ വര്‍ഷം ആദ്യം സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരുന്നു. ഇതില്‍ വ്യാപക തിരിമറി നടന്നതിനെത്തുടര്‍ന്ന് ഒരുവിഭാഗം അധ്യാപകര്‍ ട്രൈബ്യൂണലിനെ സമീപിച്ചു. സുതാര്യമായ രീതിയില്‍ വീണ്ടും സ്ഥലംമാറ്റ ഉത്തരവിറക്കാന്‍ തിരുവനന്തപുരം ട്രൈബ്യൂണല്‍ ഉത്തവിട്ടു. ഇതേത്തുടര്‍ന്നാണ് പരീക്ഷാക്കാലത്ത് സ്ഥലംമാറ്റം നടത്താന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്.
ഫെബ്രുവരി മാസത്തില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ അവസരത്തില്‍ അധ്യാപകരെ സ്ഥലംമാറ്റിയാല്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാകും. പുതുതായി എത്തുന്ന ആധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഗ്രഹിക്കാനുള്ള സാവകാശം പരീക്ഷയ്ക്ക് മുമ്പ് ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആയിരത്തോളം വരുന്ന സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളുടെ റിസള്‍ട്ട് നെഗറ്റീവാകുന്ന സ്ഥതിയുണ്ടാകും. ഇത്തരം അവസ്ഥ വന്നാല്‍ അടുത്ത വര്‍ഷത്തെ അഡ്മിഷനെ ബാധിക്കാനും ഇടയുണ്ട്. ഇപ്പോള്‍ സ്ഥലം മാറ്റം ഉണ്ടായാല്‍ അധ്യാപകര്‍ക്കും പ്രശ്നങ്ങളുണ്ടാകും.
മക്കളുമായി അന്യ ജില്ലകളില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്ന നൂറുകണക്കിന് അധ്യാപകര്‍ക്ക് പുതിയ സ്ഥലത്തേയ്ക്ക് മാറ്റം ലഭിക്കുമ്പോള്‍ മക്കളുടെ പഠനം അനിശ്ചിതത്വത്തിലാകും. ഹയര്‍ സെക്കണ്ടറിയില്‍ പതിനായിരത്തോളം അധ്യാപകരാണ് സ്ഥലം മാറ്റത്തിന് വിധേയരാകുന്നത്. അഞ്ച് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി നോക്കുന്നവരെയാണ് മാറ്റി നിയമിക്കുന്നത്. സ്ഥലം മാറ്റ ഉത്തരവിറക്കിയാലും വാര്‍ഷിക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിയാല്‍ നന്നായിരിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: