ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യംചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തളളുകയായിരുന്നു.
മാര്‍ച്ച് 31ന് അടച്ചു പൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമെ അനുവദിക്കാനാകുവെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും മദ്യ നയം ശരിവച്ചതിനെ തുടര്‍ന്നാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
730 ബാറുകളാണ് കേരളത്തില്‍ ആകെയുണ്ടായിരുന്നത്. മദ്യനയത്തെ തുടര്‍ന്ന് നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ബാറുകളുടെ എണ്ണം 312 ആയി കുറഞ്ഞു.
മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ 27 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമായിരിക്കും ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: