കൊട്ടാരക്കര: നെല്ലെടുക്കാന്‍ ആളില്ലാത്തതുമൂലം കരീപ്രയില്‍ നെല്ല് കെട്ടികിടന്നു നശിക്കുന്നു. ഇതോടെ നെല്‍കൃഷിക്ക് ഇറങ്ങിയ കര്‍ഷകകുടുംബങ്ങള്‍ ദുരിതത്തിലായി. കരീപ്ര തളവൂര്‍കോണം പാട്ടുപുരയ്ക്കല്‍ ഏലാസമിതിയുടെ നേതൃത്വത്തില്‍ കൃഷിചെയ്ത കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായത്. നെല്ല് സംഭരിക്കാന്‍ സിവില്‍സപ്ലൈസ് വകുപ്പ് തയ്യാറാകാത്തതുമൂലം കൊയ്തെടുത്ത നെല്ല് കരീപ്രയിലെ കര്‍ഷകരുടെ വീടുകളില്‍ തന്നെ കെട്ടികിടക്കുകയാണ്.
സര്‍ക്കാരിന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി നെല്‍കൃഷിയ്ക്കു തയ്യാറായ കുടുംബങ്ങള്‍ ആണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്. ഭൂമി തരിശുരഹിതമാക്കി 75 ഏക്കറോളം സ്ഥലത്താണ് ഇവിടെ കര്‍ഷക കൂട്ടായ്മ ഒന്നാംവിള കൃഷി ചെയ്തത്. വിളവെടുപ്പു കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ നെല്‍ സംഭരിക്കുമെന്നാണ് കര്‍ഷകര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നത്. തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഈ നെല്ലെല്ലാം കര്‍ഷകരുടെ വീടുകളില്‍ കെട്ടികിടക്കുകയാണ്.
ബാങ്കുകളില്‍ നിന്നു ലോണ്‍ എടുത്തും പലിശയ്ക്ക് പണം എടുത്തും കൃഷിയിറക്കിയവരാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. നെല്ല് സര്‍ക്കാര്‍ സംഭരിച്ചില്ലെങ്കിലും നിലം തരിശിടാതെ കര്‍ഷകരെല്ലാം രണ്ടാംവിള കൃഷിയിറക്കി കഴിഞ്ഞു. കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ എന്ത് ചെയ്യണമെന്നറിയാതെ വലിയ ഗതികേടിലാണ്.
നെല്‍കൃഷി നഷ്ടമാകാതെ സംരക്ഷിക്കുമെന്നും നെല്ലുസംഭരണം സിവില്‍സപ്ലൈസ് ഏറ്റെടുക്കുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും നെല്‍കൃഷിയോടുള്ള ആഭിമുഖ്യവും കൊണ്ടാണ് പലരും കൃഷിക്ക് തയ്യാറായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗവണ്മെന്റും കൃഷിവകുപ്പും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സമരം ആരംഭിക്കാനുള്ള ഒരുക്കത്തിലാണന്ന് ഏലാസമിതി സെക്രട്ടറി കരീപ്ര ബി.ചന്ദ്രശേഖരന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: