തൃശൂര്‍: അത്താണിക്കടുത്ത് കെല്‍ട്രോണിനു സമീപം ആപെരുവഴി ചെട്ടിപാറക്കുന്നത്തില് പടക്കശാല നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. വെടിക്കെട്ട് ലൈസന്‍സ് അത്താണി എലുവത്തിങ്കല്‍ ( ചെമ്പന്‍) ദേവസിയുടെ മകന് ജോഫി (33), ജോലിക്കാരായ ബീഹാര്‍ സ്വദേശി നരേഷ് മേത്ത (ബബ്ലു-35), പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ കഴുങ്ങല് വീട്ടില്‍ കെ.കെ.വാസു പിള്ള(41), പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശികളായ രാധാകൃഷ്ണന് ( 52), പ്രാണങ്ങാട്ട് വീട്ടില്‍ അനില്‍ (23), വടക്കേക്കര കോളനിയില്‍ സജീഷ് ( 23) എന്നിവരാണ് മരിച്ചത്. ജോഫിയുടെ പിതാവ് എലുവത്തിങ്കല്‍ ദേവസി ( 62), കുണ്ടന്നൂര്‍ സ്വദേശികളായ ജയന് ( 40), വിജയന് ( 45), വടക്കഞ്ചേരി സ്വദേശികളായ മാധവന് ( 52), പഴനിമല ( 52), പ്ലാക്കോട് സ്വദേശി പ്രസാദ് (33), എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സ്ഫോടനത്തിന്റെ ശക്തിയില്‍ സമീപപ്രദേശത്തെ നൂറോളം വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേകാലോടെ ഉഗ്രസ്ഫോടനത്തോടുകൂടിയാണ് അപകടമുണ്ടായത്. സംഭവസമയത്ത് പതിനഞ്ചോളം പേര് ഷെഡില്‍ ഉണ്ടായിരുന്നു. ഇതില്‍ രക്ഷപെട്ട മൂന്ന് പേരും ഷെഡിനു പുറത്തായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം എട്ടുകിലോമീറ്റര്‍ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഫോടനത്തെതുടര്‍ന്ന് തീപിടുത്തവും ഒരു മണിക്കൂറോളം ചെറു സ്ഫോടനങ്ങളും ഉണ്ടായി.
സ്ഫോടനത്തെതുടര്‍ന്ന് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയത് നാട്ടുകാരാണ്. എന്നാല്‍ പടക്കനിര്‍മാണ സാമഗ്രികള്‍ ചിതറികിടക്കുന്നതു മൂലം അവര്‍ക്ക് അപകടസ്ഥലത്തേക്കു പോകാന്‍ സാധിച്ചില്ല. കുഴിമിന്നല്‍, ക്വാറ തുടങ്ങിയ വെടിക്കെട്ട് സാമഗ്രികള്‍ ചിതറികിടക്കുന്നതുമൂലവും അപകടസ്ഥലം കുന്നിന് പുറത്തായിരുന്നതുകൊണ്ടും രക്ഷാപ്രവര്‍ത്തനം വൈകി. നാട്ടുകാരും ഹൈവേ പൊലീസും തുടര്‍ന്ന് ഫയര്‍ഫോഴ്സും എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചു മരിച്ചു. സജീഷ് ഇന്നലെ രാത്രിയോടെ മുളംകുന്നത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. മരിച്ചവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകീട്ട് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി. സജീഷിന്റെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്ന് എല്ലാവരുടേയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് രാവിലെ പത്തുമണിയോടെ വിട്ടുനല്‍കും.
പ്രിയയാണ് മരിച്ച ജോഫിയുടെ ഭാര്യ. രണ്ടുമക്കളുണ്ട്. ഗള്‍ഫില്‍ വെടിക്കെട്ട് നിര്‍മ്മാണത്തിന് ലൈസന്‍സ് ഉള്ള ജോഫി രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ സ്ഥിരമായി ലൈസന്‍സ് എടുത്തത്. തന്റെ പിതാവിന്റെ ഒപ്പം വെടിക്കെട്ട് നിര്‍മ്മാണ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജോഫി. കഴിഞ്ഞ തവണ തൃശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് ഒരുക്കിയത് ജോഫിയായിരുന്നു.
അപകടത്തില്‍ എട്ടുകിലോമീറ്റര്‍ അകലെയുള്ള വില്ലടം, രാമവര്‍മ്മപുരം ഭാഗങ്ങളിലെ വീടുകളിലും സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. മുണ്ടത്തിക്കോട്, മുളംകുന്നത്തുകാവ്, വടക്കാഞ്ചേരി, കൊട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങളിലും സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഫോടനം നടന്ന സമീപത്തെ തച്ചില്‍ സുബ്രമണിയുടെ പേരകുട്ടി ആറുവയസുകാരന് അതുല്‍ കൃഷ്ണയുടെ ചെവിയില്‍ ജനല്‍ചില്ല് തെറിച്ചുകൊണ്ട് പരിക്കേറ്റു.
അപകടസ്ഥലത്ത് എംഎല്‍എമാരായ എം.പി.വിന്‍സെന്റ്, പി.എ.മാധവന്, ബാബു എം. പാലിശ്ശേരി, ബിജെപി സംസ്ഥാന ജനറല്‍ സെട്ട്രറി കെ.പി.ശ്രീശന് മാസ്റ്റര്‍, ജില്ല പ്രസിഡണ്ട് ബി.ഗോപാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി എ.നാഗേഷ്, മേയര്‍ ഐ.പി.പോള്‍, ജില്ലാ കളക്റ്റര്‍ പി.എം.ഫ്രാന്‍സീസ്, ആര്‍ഡിഒ എം.അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: