ആലപ്പുഴ: യുവതീ യുവാക്കളുടെ കലാകായിക ശേഷി കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളോത്സവം വഴിപാടായി മാറി. കേരളോത്സവത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരളോത്സവം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി.
കേരളോത്സവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റ് പ്രോത്സാഹനങ്ങളൊന്നും ലഭിക്കാത്തതും പങ്കാളിത്തം കുറയാന്‍ പ്രധാനകാരണമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അംഗീകരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓണാഘോഷങ്ങളുടെ ഭാഗമായി കേരളോത്സവം സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശം വന്നത്. ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് യുവജനക്ഷേമ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രവര്‍ത്തികമായില്ല. കേരളോത്സവം നടത്തിപ്പ് പതിവുപോലെ പണം പാഴാക്കി വെറും ചടങ്ങായി മാറുകയാണ്.
ഗ്രാമ, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാവുന്ന വിധമാണ് കേരളോത്സവങ്ങള്‍ നടത്തുന്നത്. ഇത്തവണ നേരിട്ട് ബ്ലോക്കുകളിലേയ്ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇതുസംബന്ധിച്ച അറിയിപ്പ് പൊതുജനങ്ങള്‍ക്ക് ലഭിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഗ്രാമപഞ്ചായത്ത്തല മത്സരം യഥാസമയം നടത്തുവാന്‍ കഴിയാതെ വന്നതോടെയാണ് പ്രാരംഭ മത്സരങ്ങള്‍ ബ്ലോക്ക് തലത്തിലാക്കിയത്. പല ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും മത്സരങ്ങള്‍ ഫലപ്രദമായി നടത്തുന്നതിനുള്ള സാവകാശവും ലഭിച്ചിട്ടില്ല. ബ്ലോക്ക്തല മത്സരങ്ങള്‍ ഒരു വിധത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഗ്രാമപഞ്ചായത്തുകളില്‍ പങ്കെടുത്ത് വിജയിക്കുന്നവരുടെ പട്ടിക ബ്ലോക്കുകള്‍ക്ക് നല്‍കിയായിരുന്നു മുന്‍കാലങ്ങളില്‍ മത്സരങ്ങള്‍ നടത്തിയിരുന്നത്. പ്രാഥമികഘട്ടത്തിലെ വിലയിരുത്തലിന് ശേഷം എത്തുന്നതിനാല്‍ നിലവാരവും ഇതിനനുസരിച്ച് മെച്ചപ്പെട്ടിരുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ബ്ലോക്ക്തല മേളയ്ക്ക് സര്‍ക്കാര്‍ സഹായം മുപ്പതിനായിരം രൂപ ആയിരുന്നെങ്കില്‍ ഇത്തവണ ഇത് അറുപതിനായിരമായി വര്‍ധിപ്പിച്ചു. ഇതിന്റെ പേരില്‍ ചിലയിടങ്ങളില്‍ ധൂര്‍ത്തും നടന്നതായി ആക്ഷേപമുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ പേര് നേരിട്ട് എത്തുമെന്ന വിലയിരുത്തലിലാണ് പണം ഇരട്ടിയാക്കിയത്. എന്നാല്‍ പല ബ്ളോക്കുകളിലെയും മത്സരങ്ങള്‍ പ്രഹസനമാകുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ പോലും വിരലിലെണ്ണാവുന്നതായിരുന്നു.ഓരോ വര്‍ഷവും പണവും സമയവും പാഴാക്കാനുള്ള വെറും കാട്ടിക്കൂട്ടലുകളായി കേരളോത്സവങ്ങള്‍ അധ:പതിച്ചിട്ടും സര്‍ക്കാര്‍ വെറും കാഴ്ചക്കാരുടെ റോളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: