ആലപ്പുഴ: ശ്രീനാരായണ ഗുരുവിനെ തെരുവില്‍ കയറില്‍ കെട്ടിവലിച്ച് അധിക്ഷേപിക്കുകയും മറുഭാഗത്ത് ഗുരുഭക്തി ഫാഷനായി കൊണ്ടാടുകയും ചെയ്യുന്ന ആധുനിക കാലത്ത് സ്വജീവിതം തന്നെ ഗുരുധര്‍മ്മ പ്രചാരണത്തിനായി സമര്‍പ്പിച്ച ബേബി പാപ്പാളി വേറിട്ട മാതൃകയാകുന്നു. രണ്ടരപതിറ്റാണ്ടായി മുഹമ്മ പാപ്പാളില്‍ ബേബി (54)യുടെ ജീവിതവും ഗുരുധര്‍മ്മ പ്രചാരണവും രണ്ടല്ല. വിവാഹജീവിതം പോലും വേണ്ടെന്നു വച്ചാണ് ഇദ്ദേഹം നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്നത്.
കുടുംബ യൂണിറ്റുകളിലൂടെ കേരളത്തില്‍ ആദ്യമായി കുടുംബ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചത് ബേബി പാപ്പാളിയാണ്. അദ്ദേഹം തുടങ്ങിയ നൂറുകണക്കിന് പ്രാര്‍ത്ഥനാ യൂണിറ്റുകളുടെ പ്രവര്‍ത്തനം സജീവമാണ്. ഗുരുദേവ കൃതികള്‍ക്ക് പ്രാധാന്യം നല്കി പല പ്രമുഖരുടെ കീര്‍ത്തനങ്ങളും പാപ്പാളി സ്വന്തമായി രചിച്ച കീര്‍ത്തനങ്ങളും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഗുരുദേവ സൗരഭം, ഗുരുദേവ വന്ദനം, ശ്രീനാരായണ കുടുംബ പ്രാര്‍ത്ഥന തുടങ്ങിയ പ്രാര്‍ത്ഥനാ പുസ്തകങ്ങളാണ് മിക്ക പ്രദേശങ്ങളിലും പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത്. ശിവഗിരി ബ്രഹ്മ വിദ്യാലയം ആചാര്യന് ഉള്‍പ്പെടെ പ്രമുഖര്‍ ഈ പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. മികച്ച ഗുരുധര്‍മ്മ പ്രചാരകനുള്ള പുരസ്കാരം ബേബി പാപ്പാളിക്ക് നല്കി ശിവഗിരി മഠവും ആദരിച്ചു.
ശിവഗിരിയില്‍ എല്ലാ വര്‍ഷവും ശാരദാപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീനാരായണ ധര്‍മ്മ മീമാംസാ പരിഷത്തില്‍ മുടങ്ങാതെ രണ്ടു പതിറ്റാണ്ടോളമായി അദ്ദേഹം പങ്കെടുക്കുന്നു. മറ്റൊരു ശ്രദ്ധേയമായ നേട്ടം കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ പതിനേഴു വര്‍ഷമായി പ്രതിമാസ ചതയദിന പാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കാന് പാപ്പാളിക്ക് കഴിഞ്ഞുവെന്നതാണ്. ഗുരുവിന്റെ അനുഗ്രഹത്താല്‍ ഇതിന് യാതൊരു മുടക്കവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ശിവഗിരി തീര്‍ത്ഥാടന പദയാത്രയിലും അദ്ദേഹം വര്‍ഷങ്ങളായി മുടക്കം കൂടാതെ പങ്കാളിയാണ്. സാമ്പത്തികമായി വളരെ പിന്നാക്ക കുടുംബത്തില്‍പ്പെട്ട പാപ്പാളി ഗുരുധര്‍മ്മങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ സമ്പന്നനാണ്.ഒരു ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം ആദ്യകാലത്ത് ഉപജീവനം നടത്തിയിരുന്നത.
ഫാന്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്താണ് പാപ്പാളി ഇന്ന് കഴിയുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന പണവും അദ്ദേഹം ഗുരുസന്ദേശങ്ങളുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നു. ശ്രീനാരായണ ധര്‍മ്മ പ്രചാരണവുമായി ബന്ധപ്പെട്ട നിരവധി പ്രസ്ഥാനങ്ങളുടെ ചുമതലയും അദ്ദേഹം വഹിക്കുന്നു.
ഗുരുഭക്തി നിറഞ്ഞുതുളുമ്പുന്ന ഹൃദയ വിശാലതയും ത്യാഗമനസ്ഥിതിയുമാണ് പാപ്പാളിയെ വ്യത്യസ്ഥനാക്കുന്നത്. ഈശ്വരാരാധന എല്ലാഗൃഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കുക എന്ന തന്റെ കര്‍മ്മം അദ്ദേഹം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: