പോലീസിനെ വെട്ടിച്ചു കടന്ന
പ്രതി തൃശൂരില്‍ പിടിയില്‍
തൊടുപുഴ: കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനു മുന്നില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ തൃശൂരില്‍ ഷാഡോ പോലീസ് പിടികൂടി. ഞായറാഴ്ച രാത്രിയിലാണ് രണ്ടു പ്രതികള്‍ രക്ഷപ്പെട്ടത്. രണ്ടു പ്രതികളാണ് രക്ഷപ്പെട്ടതെങ്കിലും ഒരാളെ തൊടുപുഴയില്‍ നിന്നും നേരത്തെ പിടികൂടിയിരുന്നു. മാലപറി കേസുകള്‍ ഉള്‍പ്പെടെ നിരവധികേസുകളില് പ്രതിയായിരുന്ന പെരുമ്പിള്ളിച്ചിറ റിസ്വാന്(24)നെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന ബാലു എന്നു വിളിക്കുന്ന അഖില്‍ (23) നെ തൊടുപുഴയില്‍ നിന്നും തിങ്കളാഴ്ച പിടികൂടിയിരുന്നു. കൈവിലങ്ങുമായി കരിമണ്ണൂര്‍ ഗവ. ആശുപത്രിയുടെ മതില് ചാടുന്നതിടയില്‍ പരിക്കുപറ്റിയതു കൊണ്ടു ബാലുവിനു അധികദൂരം പോകാന്‍ സാധിച്ചില്ല. സുഹൃത്തിന്റെ വീട്ടില്‍ കയറി കിടന്നുറങ്ങിയ ബാലുവിനെ കരിമണ്ണൂര്‍ പോലീസ് പിടികൂടി. റിസ്വാനെ ഇന്നലെ തൃശൂരില്‍ നിന്നുമാണ് പിടികൂടിയത്. തൃശൂരിലേക്കു രക്ഷപ്പെട്ടുവെന്ന സൂചനയെ തുടര്‍ന്നു തൃശൂര്‍ പോലീസിന്റെ സഹായത്തോടെയാണു പിടികൂടിയിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ തൊടുപുഴയില്‍ പ്രതിയെ കൊണ്ടു വന്നു. കാളിയാര്‍, കരിമണ്ണൂര്‍, തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തെ കുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ്സൂപ്രണ്ട് കെ.വി.ജോസഫ് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടുന്നത്. കൈയില്‍ വിലങ്ങു വച്ചാണ് സ്റ്റേഷനിലെ ലോക്കപ്പിനു മുന്നില്‍ നിര്‍ത്തിയിരുന്നത്. റിസ്വാന് കൈവിലങ് അഴിക്കുകയും ബാലുവിന്റെ വിലങ്ങ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബാലുവിന്റെ കൈയിലെ വിലങ്ങ് അഴിഞ്ഞില്ല. ഇതോടെ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂര്‍ ചിലവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിച്ചു വഴിയാത്രക്കാരനായ ഓലിക്കാമറ്റം സ്വദേശി മാത്യു (70)നു പരിക്കേറ്റു പറ്റിയിരുന്നു. വാഹനത്തില്‍ ലോറിയുടമയും കൂടിയുണ്ടായിരുന്നു. നിര്‍ത്താതെ പോയ വാഹനം പോലീസ് കണ്ടെത്തിയിരുന്നു. മുന്‍പു നിരവധി കേസുകളില്‍ ജയിലില്‍ കിടന്നിട്ടുള്ള ബാലുവിനെയും റിസ്വാനെയും സംശയം തോന്നി ചോദ്യംചെയ്യാന്‍ കരിമണ്ണൂര്‍ സ്റ്റേഷനിലേക്കു പിടിച്ചു കൊണ്ടുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: