കുട്ടനാട്: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ വെളിയനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടത്തിച്ചികിത്സാ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. 20 മുതല്‍ 25പേര്‍വരെ മുമ്പ് ഇവിടെ ഇന്‍ പേഷ്യന്റ് വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടുംമൂന്നുംപേര് മാത്രമായി.
ഇവിടെ അഞ്ചുപ്രധാന ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ രണ്ടുപേര്‍ മാസങ്ങളായി അവധിയിലാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കാനോ മറ്റു ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ അധികൃതര്‍ തയാറാകുന്നില്ല. രാവിലത്തെ ഒപി സമയം കഴിഞ്ഞാല്‍ പിന്നീടു അത്യാസന്നനിലയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കു പലപ്പോഴും ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ വേണ്ടത്ര സേവനം ലഭിക്കാറില്ല.
108 ആംബുലന്‍സ് പ്രവര്‍ത്തനം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതും പലപ്പോഴും രോഗികളെ ദുരിതത്തിലാക്കുന്നു. പുളിങ്കുന്ന് താലൂക്ക് ആശുപത്രി കഴിഞ്ഞാല്‍ കുട്ടനാട്ടിലെ സാധാരണക്കാരുടെ പ്രധാന ആശ്രയ കേന്ദ്രങ്ങളിലൊന്നാണു ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. അടിയന്തര ഘട്ടങ്ങളില്‍ രോഗികളായായെത്തുന്നവര് മറ്റു സ്വകാര്യ ആശുപത്രികളെയൊ വണ്ടാനം മെഡിക്കല്‍ കോളജുപോലുള്ള ആശുപത്രികളെയൊ അഭയം പ്രാപിക്കേണ്ട ഗതികേടിലാണ്.
തൊട്ടടുത്ത പഞ്ചായത്തുകളായ മുട്ടാര്‍, രാമങ്കരി പോലുള്ള പഞ്ചായത്തുകളിലേയും നിരവധിപേരാണ് ഇവിടെ പ്രതിദിനം ചികിത്സ തേടിഎത്താറുള്ളത്. എസി റോഡിലോ പരിസരപ്രദേശങ്ങളിലൊ അപ്രതീക്ഷിത ദുരന്തമോ മറ്റും ഉണ്ടായാല്‍ 108 ആംബുലന്‍സിന്റെ അടിയന്തിര സേവനം നാട്ടുകാര്‍ക്കു വളരെ എളുപ്പം ലഭ്യമാകുമായിരുന്നതും ഇല്ലാതായി.
ചങ്ങനാശ്ശേരിയില്‍നിന്നോ ആലപ്പുഴയില്‍നിന്നോ ആംബുലന്‍സ് എത്തുന്നതും കാത്തിരിക്കേണ്ട അവസ്ഥ പലരുടേയും ജീവനുതന്നെ ഭീഷണിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: