സുഗ്രീവന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന് ബ്രഹ്മചാരിയുടെ വേഷത്തില്‍ രാമലക്ഷ്മണന്മാരുടെ അടുത്തുചെന്നു. തൊഴുതുകൊണ്ട് വിനീതമായി ചോദിച്ചു. ”കാമദേവനെ വെല്ലുന്ന സൗന്ദര്യമുള്ള നിങ്ങള്‍ രണ്ടുപേരും ആരാണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്. ദിക്കുകളെ തങ്ങളുടെ ശോഭകൊണ്ട് പ്രകാശിപ്പിക്കുന്ന സൂര്യചന്ദ്രന്മാരാണെന്നു തോന്നുന്നല്ലോ. മൂന്നുലോകത്തെയും സൃഷ്ടിച്ചവരാണു നിങ്ങളെന്ന് എന്റെ മനസ്സില്‍ തോന്നുന്നു. അതല്ലെങ്കില്‍ വിശൈ്വകവീരന്മാരായ അശ്വിനീകുമാരന്മാരായിരിക്കണം.
എന്തായാലും വിശ്വസൃഷ്ടിക്ക് കാരണഭൂതന്മാരായ വിശ്വരൂപന്മാരായ ഈശ്വരന്മാരാണു നിങ്ങള്‍. ഏതായാലും മായകൊണ്ട് മനുഷ്യരൂപത്തില്‍ സഞ്ചരിക്കുന്നവരാണ്. ഭൂമിയുടെ ഭാരം തീര്‍ക്കാനും ഭക്തന്മാരെ പരിപാലിക്കാനും ഈ ഭൂമിയില്‍ ക്ഷത്രിയവേഷത്തില് വന്ന പുണ്യപുരുഷന്മാര്തന്നെ. ലോകത്തിന്റെ സൃഷ്ടി, രക്ഷ, സംഹാരം എന്നിവ ചെയ്യുന്നതിന് ഒരുങ്ങി വിനോദരൂപേണ നടക്കുന്ന നിത്യസ്വതന്ത്രന്മാരാണ് ലോകത്തിന് മുക്തിനല്കാനായി വന്ന നരനാരായണന്മാരാണ് നിങ്ങളെന്ന് നിരന്തരം തോന്നുന്നു”
ഇതുപറഞ്ഞ് വണങ്ങിനില്ക്കുന്ന ഹനുമാനെനോക്കി ശ്രീരാമന് പറയുന്നു. ”നോക്ക് ലക്ഷ്മണാ ഈ വടുവിന്റെ വാക്ചാതുരി. ഒരുവാക്കിലും അപശബ്ദമേയില്ല. നല്ലവണ്ണം വ്യാകരണം പഠിച്ചവനാണ് ഈ വടുവെന്നു തീര്‍ച്ചയാണ്.’ പിന്നീട് രാമന് തങ്ങളാരാണെന്നും എന്തിനിവിടെ വന്നുവെന്നും ഹനുമാനെ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: