ശരീരം തീരെ അവശതയിലായി. നിത്യവൃത്തി കഴിക്കാന്‍ മറ്റു യാതൊരു മാര്‍ഗവും ഇല്ല. ഭിക്ഷ മാത്രം. കേറിക്കിടക്കാനിടമില്ല. തന്റെതായി ഈ ലോകത്ത് യാതൊന്നും തന്നെ ഇല്ല. ഈ അവസ്ഥയില്‍ അവശനും ദരിദ്രനും ആയിത്തീര്ന്നിട്ടുപോലും പ്രാപഞ്ചികവിഷയങ്ങളിലുള്ള ആസക്തി നിമിത്തം ആശകളെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല. ഇതാണ് മായയുടെ അത്ഭുതശക്തി. കഠിനമായ ജീവിതവൈഷമ്യങ്ങള്‍ അനുഭവിച്ചുകൊണ്ട് മുന്നോട്ടുപോയാലും ആശകളെ വെടിയാന്‍ തയ്യാറാകാത്ത സ്വഭാവമാണ് മനുഷ്യനുള്ളത്. (തന്റെ ജീവിതത്തെക്കാളും ഏറ്റവും കാര്യമായിട്ടുള്ളതാണ് നിറവേറ്റാന്‍ കഴിയാതെ വന്നിട്ടുള്ള ആഗ്രഹങ്ങള്‍ എന്നു തോന്നിപ്പോകുമ്പോഴുള്ള നൈരാശ്യത്തിലാണ് ആത്മഹത്യയ്ക്കുപോലും മനുഷ്യന് മുതിരുന്നത്.)
അത്രകണ്ട് അവന്റെ മനസ്സില്‍ വിഷയവാസനകളാല്‍ നൂറ്നൂറ് ആശകളില്‍ പടുത്തുയര്‍ത്തിയ ഒരു മായികപ്രപഞ്ചം ഓരോ വ്യക്തിയിലും രൂപംകൊള്ളുകയാണ്. ഒരു നേരത്തെ ഭക്ഷണത്തിനും ഒരു കഷ്ണം ഉടുതുണിക്കും വേണ്ടി രാപകല്‍ ഭിക്ഷ യാചിച്ച് അലഞ്ഞു നടക്കുകയാണ് ഒരുവന്. എത്ര കഠിനമായ ദുഃഖവും മാനസികക്ലേശവുമാണ് ജീവിതത്തെ നിലനിറുത്തിക്കൊണ്ടുപോകാന്‍ ഈ ആള് സഹിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ അധികാരവും പ്രതാപവും സമ്പത്തും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികള്‍ തങ്ങളുടെ ജീവനെപ്പോലും പണയപ്പെടുത്തിക്കൊണ്ട് അനുഭവിക്കുന്ന ക്ലേശങ്ങളും എത്രയോ ഭീകരമാണ്! ഇതിനെക്കാളൊക്കെ എത്രയോ ലഘുവായ പ്രയത്നങ്ങളും ക്ലേശങ്ങളും മതിയാകും സച്ചിദാനന്ദ സ്വരൂപനായ ഈശ്വരനെ ദര്ശിക്കാനെന്നുള്ള വസ്തുത, പാവം മനുഷ്യന് അറിയാതെ പോകുന്നു!
ദാരിദ്ര്യാദികളാല്‍ എത്ര ദുഃഖിതന്മാരായാലും വിഷയാസക്തിമൂലം ഇവര്‍ക്ക് വിരക്തിയുണ്ടാവുകയില്ലെന്ന് ശ്രീമദ്ഭാഗവതത്തില്‍ വിശദീകരിച്ചിരിക്കുന്നതു ശ്രദ്ധിക്കുക:
സന്ദഹ്യമാന സര്‍വാംഗ
ഏഷാമുദ്വഹനാധിനാ
കാരോത്യവിരതം മൂഢോ
ദുരിതാനി ദുരാശയഃ
ദാരിദ്ര്യംകൊണ്ട് സ്വദേഹഭാര്യാപുത്രാദികളെ സംരക്ഷിക്കാനുള്ള മാര്‍ഗം കാണാത്തതിനാല്‍ മനോവ്യഥയെ അനുഭവിച്ചും സര്‍വാംഗം ദഹിച്ചുകൊണ്ടിരുന്നാലും കാമാദിവൃത്തികളാല് മനസ്സു ദുഷിച്ചതുകൊണ്ടും മായാവിലാസത്തിന്റെ ക്രൂരതകള്‍ അറിയാത്തതുകൊണ്ടും നിത്യവും ദേഹ കുടുംബപരിപാലനത്തിനുവേണ്ടി ദുരിതകര്മങ്ങള് ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്ന പാപകര്‍മങ്ങള്‍ നിമിത്തം പിന്നെയും ഇതിലുമധികമായ ദുഃഖാവസ്ഥയെ പ്രാപിക്കാനിടവരുമെന്നുള്ള വിചാരം അവര്ക്കുണ്ടാകാത്തതുതന്നെ അവര്‍ മായാമോഹിതന്മാരാണെന്നതിനു തെളിവാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: