മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയക്ക്. രണ്ടാം ടെസ്റ്റില്‍ 177 റണ്‍സിന് സന്ദര്‍ശകരെ പരാജയപ്പെടുത്തിയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 460 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിനെ ഓസ്ട്രേലിയ 282 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ദിവസം ബാക്കിനില്‍ക്കേയാണ് കംഗാരുക്കളുടെ വിജയം.
സ്കോര്‍ ചുരുക്കത്തില്‍: ഓസ്ട്രേലിയ: ഒന്നാം ഇന്നിങ്സ് 551ന് 3, രണ്ടാം ഇന്നിങ്സ് 179ന് 3. വെസ്റ്റിന്‍ഡീസ്: ഒന്നാം ഇന്നിങ്സ് 271, രണ്ടാം ഇന്നിങ്സ് 282. ജോ ബേണ്‍സ്, ഉസ്മാന് ഖവാജ, സ്റ്റീവ് സ്മിത്ത്, ആഡം വോജസ് എന്നിവരുടെ സെഞ്ചുറിയുടെ കരുത്തിലായിരുന്നു ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 551 ന് മൂന്ന് എന്ന കൂറ്റന്‍ സ്കോര്‍ നേടിയത്.
ഹൊബാര്ട്ടില് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 212 റണ്‍സിനും ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 2-0ന് മുന്നിലെത്തി. ടെസ്റ്റിലാകെ ഏഴു വിക്കറ്റ് നേടിയ നഥാന്‍ ലിയോണാണ് കളിയിലെ കേമന്‍. ജനുവരി 3 മുതല്‍ സിഡ്നിയിലാണ് അവസാന ടെസ്റ്റ്.
തലേന്നത്തെ സ്കോറായ മൂന്നിന് 179 എന്ന നിലയില്‍തന്നെ ഓസീസ് രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ ഓസീസിനായി സ്റ്റീവന്‍ സ്മിത്ത് (70), ഉസ്മാന് ഖവാജ (56) എന്നിവര്‍ അര്‍ദ്ധശതകം നേടി. വിന്‍ഡീസിനായി ജെയ്സണ്‍ ഹോള്‍ഡര്‍ രണ്ടും, ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് ഒന്നും വിക്കറ്റുകള്‍ നേടി.
തുടര്‍ന്ന് 460 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിങ്സിന് ക്രീസിലെത്തിയ വിന്‍ഡീസിനെ 282 റണ്‍സിന് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. 68 റണ്‍സ് നേടിയ ജാസണ്‍ ഹോള്‍ഡറും 59 റണ്‍സ് നേടിയ ദിനേശ് രാംദിനും മാത്രമാണ് വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് 31ഉം രജേന്ദ്ര ചന്ദ്രിക 37ഉം റണ്‍സ് നേടി. ആദ്യ ഇന്നിങ്സിലെ ടോപ്സ്കോറര്‍ ഡാരന്‍ ബ്രാവോ 21ഉം മര്‍ലോണ്‍ സാമുവല്‍സ് 19ഉം ബ്ലാക്ക്വുഡ് 20ഉം റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ മാര്‍ഷ് നാലും നഥാന്‍ ലിയോണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടെണ്ണം പാറ്റിന്‍സണും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: