കേരളത്തില്‍ ഉത്സവ സീസണ് കര്ട്ടണ് ഉയരാനിരിക്കെതന്നെ തൃശൂരില്‍ അത്താണിയില്‍ നടന്ന വെടിമരുന്നപകടം ആറ് ജീവന് അപഹരിച്ചിരിക്കുന്നു. ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ശക്തിയില്‍ സമീപപ്രദേശങ്ങളിലെ നൂറോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. എറണാകുളത്തെ ഒരു പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ടിനായി സാമഗ്രികള്‍ തയ്യാറാക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. പടക്കനിര്‍മാണശാല ഉടമയുടെ ലൈസന്‍സ് 2614 വരെ ഉണ്ടായിരുന്നു. 2015 കിലോ മരുന്ന് കൈകാര്യം ചെയ്യാനാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. കേരളത്തില്‍ വെടിക്കെട്ടപകടങ്ങള്‍ തുടര്‍ക്കഥയാണ്. വെടിക്കെട്ട് നിര്‍മാണത്തിന് കൃത്യവും വ്യക്തവുമായ നിയമങ്ങള്‍ രൂപീകൃതമായിട്ടുണ്ടെങ്കിലും ഇവയുടെ ലംഘനവും പോലീസിന്റെ പരിശോധനയിലെ അനാസ്ഥയുമാണ് ഇത്തരം വെടിക്കെട്ടപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. തൃശൂര്‍ ആസ്ഥാനമായുള്ള പബ്ലിക് ഇന്ററസ്റ്റ് ഫോറത്തിന്റെ കണക്കുകള്‍ പ്രകാരം 76 പടക്കനിര്മാണശാലകളിലായി 58 പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മരണമടഞ്ഞത്. കേന്ദ്ര പെട്രോളിയം ആന്‍ഡ് എക്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിയമങ്ങളെ അട്ടിമറിച്ചാണത്രെ പല വെടിക്കെട്ടുകളും അരങ്ങേറുന്നതും പടക്കങ്ങളും മറ്റും നിര്‍മിക്കുന്നതും.
പലപ്പോഴും നിര്‍മാണശാലകള്‍ക്ക് ലൈസന്‍സ് പോലും ഉണ്ടാകാറില്ല. പക്ഷെ ഇതൊന്നും പോലീസിന്റെ നിരീക്ഷണത്തില്‍ വരുന്നില്ല. ഷൊര്‍ണൂര്‍ ത്രാങ്ങാലിയില്‍ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട പടക്കശാലക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. പെട്രോളിയം സേഫ്റ്റി ഓര്ഗനൈസേഷന് നിയമങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് നടക്കാന്‍ പോകുന്ന തിന്റെ ചുറ്റളവില്‍ ആള്‍താമസം പാടില്ല, 125 ഡെസിബെലിന് മുകളില്‍ ശബ്ദം പാടില്ല, അമ്പലം, സ്കൂള്‍, ആശുപത്രി മുതലായവയുടെ 200 മീറ്ററിനുള്ളില്‍ ഡിസ്പ്ലേ പാടില്ല മുതലായ നിയമങ്ങള്‍ ഉണ്ടെങ്കിലും അവ ഒരിക്കലും പാലിക്കപ്പെടുന്നില്ല. മറ്റൊരു പ്രധാന നിയമം പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ അത്താണിയില്‍ ഉണ്ടായ അപകടത്തിന്റെ കാരണം പൊട്ടാസ്യം സള്‍ഫേറ്റിന്റെ ഉപയോഗമാണെന്ന് സംശയിക്കപ്പെടുന്നു. നൈട്രേറ്റുകള്‍, ക്ലോറേറ്റുകള്‍, പെര്‍ക്കലേറ്റുകള്‍ മുതലായവ ഉപയോഗിക്കരുതെന്നാണ് നിയമം. മറ്റൊരു പ്രധാന കാര്യം ഇത്തരം പടക്കനിര്‍മാണശാലക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ല എന്നതാണ്. പൊട്ടാസ്യം ക്ലോറേറ്റ് വിഷവസ്തുവായതിനാല്‍ കൂടുതല്‍ അപകടകാരിയാണ്. കേരള ഹൈക്കോടതിയുടെ 2007 ലെ വിധി പ്രകാരം ലൈസന്‍സികള്‍ക്ക് ഗുണ്ട്, അമിട്ട്, ഓലപ്പടക്കം, മിനി അമിട്ട് മുതലായവ ഉണ്ടാക്കാന്‍ അനുവാദമില്ല. സള്‍ഫര്‍ അടങ്ങുന്ന വെടിക്കെട്ട് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്.
ത്രാങ്ങാലി വെടിക്കെട്ട് ദുരന്തത്തിനുശേഷം കേരള പോലീസില്‍ വെടിമരുന്നുപയോഗം നിരീക്ഷിക്കാന്‍ ഒരു സ്പെഷ്യല്‍ സെല്‍ പോലുമുണ്ട്. ഇങ്ങനെ പലവിധ നിയമങ്ങളും നിലവിലുണ്ടെങ്കിലും പോലീസ് അധികാരികള്‍ ഇതില്‍ കാര്യക്ഷമമായ പരിശോധന നടത്താത്തതാണ് വെടിക്കെട്ട് ദുരന്തം ആവര്‍ത്തിക്കുന്നതിനുള്ള കാരണം. ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ് സ്ഫോടകവസ്തു സംഭരണവും ഉപയോഗവും. പാറമടകളില്‍ പാറ പൊട്ടിക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുവരുന്ന സ്ഫോടകവസ്തുക്കള്‍ പോലും ഭീകരാക്രമണങ്ങള്ക്കുപയോഗപ്പെടത്തുന്നു എന്ന് ആരോപണമുയര്‍ന്നിരുന്നു. പള്ളികളിലും അമ്പലങ്ങളിലും ഉത്സവസീസണ്‍ തുടങ്ങാനിരിക്കെതന്നെ ഉണ്ടായ ഈ അപകടം ഈ മേഖലയില്‍ ചെലുത്തേണ്ട ജാഗ്രതക്കുള്ള സന്ദേശമായി മാറുന്നു. പക്ഷെ അപകടങ്ങള്‍ ഉണ്ടായി ജീവഹാനിയും പരിക്കും സംഭവിച്ചശേഷം മാത്രം രംഗപ്രവേശം ചെയ്യുന്ന സുരക്ഷാ അധികാരികള്‍ നിര്‍മാണശാലകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്നും പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള അപകടകാരികളായ വെടിമരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നും മറ്റുമുള്ള നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: